തിരുവനന്തപുരം: കെപിസിസി പുനഃസംഘടനയുടെ ഭാഗായി സംസ്ഥാനത്തെ 14 ജില്ലകളിലെയും ഡിസിസി അധ്യക്ഷന്മാരും കെപിസിസി പ്രസിഡൻ്റ് കെ സുധാകരനും തുടരുമെന്ന് ഉറപ്പായി. നേതൃത്വത്തിൽ മാറ്റമുണ്ടാകില്ലെന്ന് ഉറപ്പായതോടെ എഐസിസിയ്ക്ക് മുന്നിൽ പരാതിയുമായി കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം ടിഎൻ പ്രതാപൻ രംഗത്തെത്തി. പുതുമുഖങ്ങള്‍ക്ക് 50 ശതമാനം സീറ്റുകള്‍ മാറ്റി വെക്കണമെന്ന തീരുമാനം നടപ്പായില്ലെന്നും നേതാക്കള്‍ ചേര്‍ന്ന് പട്ടിക തയ്യാറാക്കുകയായിരുന്നു എന്നും പ്രതാപൻ ആരോപിച്ചു.
നിലവിലുള്ള ഡിസിസി അധ്യക്ഷന്മാരെ ആരെയും മാറ്റേണ്ടതില്ലെന്നാണ് കെപിസിസി ഉന്നതതല യോഗത്തിലെ തീരുമാനം. ഇതോടെയാണ് കെപിസിസി അധ്യക്ഷപദവിയിൽ കെ സുധാകരൻ തുടരുമെന്നും ഉറപ്പായത്. സംസ്ഥാനത്ത് ഒത്തുതീര്‍പ്പ സാധ്യത തേടണമെന്ന എഐസിസിയുടെ നിര്‍ദേശം അനുസരിച്ച് മുതിര്‍ന്ന നേതാക്കളായ ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല, കെ സുധാകരൻ, പ്രതിപക്ഷ നേതാവ് വിഡി സതീശൻ, എം എം ഹസൻ എന്നിവര്‍ കഴിഞ്ഞ ദിവസം യോഗം ചേര്‍ന്നിരുന്നു. നേതാക്കള്‍ തമ്മിലുള്ള ചര്‍ച്ചയിൽ കെപിസിസി അധ്യക്ഷനെ തീരുമാനിക്കാനുള്ള ജനറൽ ബോഡിയിലെ 280 അംഗങ്ങള്‍ ആരൊക്കെയെന്ന കാര്യത്തിലും തീരുമാനമായിട്ടുണ്ട്.
എം എം ഹസൻ കെപിസിസി അധ്യക്ഷനായിരിക്കേ നിലവിൽ വന്ന ഇലക്ടറൽ കോളേജ് അംഗങ്ങളെല്ലാം അതേപടി തുടരുമെന്നാണ് റിപ്പോര്‍ട്ട്. മുൻപത്തെ പട്ടികയിലെ സജീവ അംഗങ്ങള്‍ കൂടാതെ പാര്‍ട്ടി വിട്ടവര്‍ക്കും മരിച്ചു പോയവര്‍ക്കും പകരമായി മാത്രം പുതുതായി നാൽപതോളം പേരെ കൂടി ചേര്‍ക്കും. 2017ലെ പട്ടികയിൽ ഇരുഗ്രൂപ്പുകള്‍ക്കും അപ്രമാദിത്വമുണ്ട്. നിലവിലെ അംഗങ്ങളെ മാറ്റുന്നത് പാര്‍ട്ടിയിലെ ഐക്യത്തെ ബാധിക്കുമെന്നാണ് നേതാക്കളുടെ വിലയിരുത്തൽ.
ഡിസിസി അധ്യക്ഷന്മാരിൽ എല്ലാവരുടെയും പ്രകടനത്തിൽ കെ സുധാകരൻ തൃപ്തനായിരുന്നില്ലെന്നും എന്നാൽ ഐക്യഫോര്‍മുലയുടെ അടിസ്ഥാനത്തി. കെ സുധാകരൻ നേതൃപദവിയിൽ തുടരുമ്പോള്‍ ഡിസിസികളിൽ മാറ്റം പാടില്ലെന്ന ധാരണയിൽ എത്തുകയായിരുന്നു നേതാക്കള്‍.
പുതിയ ഇലക്ടറൽ കോളേജിൽ 14 ഡിസിസി അധ്യക്ഷന്മാരുമുണ്ട്. കൂടാതെ എല്ലാ എംഎൽഎമാരും പട്ടികയിലുണ്ട്. അവശേഷിക്കുന്ന ചുരുക്കം ചില ഒഴിവുകളിലേയ്ക്ക് യുവാക്കളെയും സ്ത്രീകളെയും പരമാവധി പരിഗണിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇതു സംബന്ധഇച്ച പട്ടിക ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും കൈമാറിയിട്ടുണ്ട്. ഈ പട്ടികയിൽ വലിയ മാറ്റങ്ങള്‍ ഉണ്ടാകുന്നത് പാര്‍ട്ടിയിലെ ഐക്യത്തിന് ദോഷം ചെയ്യുമെന്ന് എഐസിസിയ്ക്ക് കേരളത്തിൽ നിന്നുള്ള നേതാക്കള്‍ മുന്നറിയിപ്പ് നല്‍കുകയും ചെയ്തു.