മതിയായ തെളിവുകളില്ല, കരുവന്നൂർ ബാങ്ക് തട്ടിപ്പ്; 16 സഹകരണ വകുപ്പ് ഉദ്യോഗസ്ഥരുടെ സസ്‌പെൻഷൻ പിൻവലിച്ചു


തൃശൂർ: കരുവന്നൂർ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് സസ്പെൻഷനിലായിരുന്ന 16 സഹകരണ വകുപ്പ് ഉദ്യോഗസ്ഥർക്കെതിരായ നടപടി പിൻവലിച്ച് ഉത്തരവായി. 2014 മുതൽ 2019 വരെ ജോലി ചെയ്ത ഉദ്യോഗസ്ഥർക്കെതിരെയാണ് നടപടി സ്വീകരിച്ചിരുന്നത്. തൃശ്ശൂർ സിആർപി സെക്ഷൻ ഇൻസ്പെക്ടർ കെ.ആർ.ബിനു, മുകുന്ദപുരം സീനിയർ ഓഡിറ്റർ ധനൂപ് എം.എസ്, തൃശ്ശൂർ അസിസ്റ്റന്‍റ് പ്ലാനിംഗ് രജിസ്ട്രാർ കെ.ഒ.പിയൂഷ് എന്നിവര്‍ ഉൾപ്പടെയുള്ളവരുടെ സസ്പെൻഷനാണ് പിൻവലിച്ചത്. 2014 മുതൽ 2019 വരെയുള്ള കാലഘട്ടത്തിൽ ജോലി ചെയ്തവർക്കെതിരെയായിരുന്നു നടപടി. വീഴ്ചയൊന്നും സംഭവിച്ചതായി തെളിവില്ലാത്തതിനാൽ 7 പേരെ സർവീസിൽ വീണ്ടും പ്രവശിപ്പിക്കും. വിഴ്ച്ച വരുത്തിയതായി കണ്ടെത്തിയ 7 ഉദ്യോഗസ്ഥരെ ജില്ലക്ക് പുറത്തേക്ക് നിയമനം നല്‍കാനും ഉത്തരവില്‍ പറയുന്നുണ്ട്. ബാക്കി ഏഴ് പേർ കൃത്യനിർവഹണത്തിൽ വീഴ്ച വരുത്തിയതായി സർക്കാർ നിയോഗിച്ച അന്വേഷണ സമിതി കണ്ടെത്തി. ഇതനുസരിച്ച് ഇവരുടെ സസ്പെൻഷൻ പിൻവലിച്ച് വ്യവസ്ഥകൾക്ക് വിധേയമായി തൃശൂർ ജില്ലക്ക് പുറത്ത് നിയമനം നൽകാനാണ് ഉത്തരവിലുള്ളത്. സര്‍വ്വീസില്‍ നിന്നും വിരമിച്ച രണ്ട് പേരില്‍ ഒരാള്‍ക്ക് കൃത്യനിർവഹണത്തിൽ വീഴ്ച സംഭവിച്ചതായി കണ്ടെത്തി. ഇയാൾക്കെതിരെയുള്ള അച്ചടക്ക നടപടി തുടരുമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നുണ്ട്. ഇവരുടെ പുനർനിയമനങ്ങളുടെ ശുപാർശ സംബന്ധിച്ച് സഹകരണ സംഘം രജിസ്ട്രാർ സർക്കാരിനെ അറിയിക്കാനും സഹകരണ വകുപ്പ് പുറപ്പെടുവിച്ച ഉത്തരവിലുണ്ട്. നടപടി നേരിടുരുന്നവർ ബാങ്കിലെ വീഴ്ചകൾ കണ്ടെത്താനോ, സമയബന്ധിതമായി നടപടിയെടുക്കാനോ ശ്രമിച്ചില്ലെന്ന് ചൂട്ടിക്കാട്ടിയാണ് 2021 ആഗസ്റ്റ് 16ന് ഇവരെ സസ്പെൻഡ് ചെയ്തത്. ബാങ്ക് ക്രമക്കേടിനെ കുറിച്ച് അന്വേഷിച്ച ഒൻപതംഗ ഉന്നതതല സമിതിയുടെ ഇടക്കാല റിപ്പോർട്ടിനെ തുടർന്നായിരുന്നു ഇവർക്കെതിരെയുള്ള നടപടി. നടപടി നേരിട്ടവർ സർക്കാരിന് നൽകിയ പരാതിയിൽ പരിശോധനയും അന്വേഷണവും വിശദമായ വാദവും പൂർത്തീകരിച്ച ശേഷമാണ് സസ്പെഷന്‍ പിൻവലിക്കുന്ന തീരുമാനത്തിലെത്തിയത്. അതേസമയം സസ്‌പെൻഷൻ പിന്‍വലിച്ച നടപടിയില്‍ പ്രതിഷേധം ശക്തമാണ്. ബാങ്ക് തട്ടിപ്പ് കേസ് അട്ടിമറിക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നതെന്ന് പരാതിക്കാരനായ ഒ.പി സുരേഷ് ആരോപിച്ചു. നേരത്തെ തട്ടിപ്പുമായി ബന്ധപ്പെട്ട് ക്രൈം ബ്രാഞ്ച് രജിസ്റ്റർ ചെയ്ത കേസിൽ ഉദ്യോഗസ്ഥരെ പ്രതി ചേർത്തിരുന്നില്ല. ഇതിനെതിരെ പരാതിക്കാർ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇത് നിലവിൽ ഹൈക്കോടതിയുടെ പരിഗണനയിലാണ്. ബാങ്ക് തട്ടിപ്പ് കേസ് അട്ടിമറിക്കാനുള്ള ശ്രമമാണ് സസ്‌പെൻഷൻ പിൻവലിച്ചതിലൂടെ നടക്കുന്നതെന്ന് പരാതിക്കാർ ആരോപിച്ചു. ബാങ്ക് തട്ടിപ്പിൽ ഉദ്യോഗസ്ഥർക്ക് പങ്കുണ്ടെന്നും അവരെ പ്രതിചേർക്കണമെന്ന ആവശ്യവുമായി മുന്നോട്ട് പോകുമെന്നും പരാതിക്കാർ പറഞ്ഞു.

أحدث أقدم