സൗദി പൗരന്‍മാര്‍ക്ക് ഇന്ത്യയിലേക്കുള്ള യാത്രാ വിലക്ക് പിന്‍വലിച്ചു


റിയാദ്: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയുള്‍പ്പെടെ വിവിധ രാജ്യങ്ങളിലേക്ക് സൗദി പൗരന്‍മാക്ക് ഏര്‍പ്പെടുത്തിയിരുന്ന യാത്രാവിലക്ക് നീക്കിയതായി സൗദി അറേബ്യ അറിയിച്ചു. ഇന്ത്യയ്ക്കു പുറമെ തുര്‍ക്കി, എത്യോപ്യ, വിയറ്റ്നാം എന്നീ രാജ്യങ്ങളിലേക്കുള്ള യാത്രാവിലക്കാണ് സൗദി നീക്കിയത്. ഈ രാജ്യങ്ങളിലേക്ക് നേരിട്ടോ അല്ലാതെയോ ഉള്ള യാത്രാ വിലക്ക് പിന്‍വലിച്ചതായി സൗദി ആഭ്യന്തര മന്ത്രാലയമാണ് പ്രഖ്യാപിച്ചത്. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് രാജ്യത്തെ പൗരന്‍മാര്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന യാത്രാവിലക്കാണ് ഇപ്പോള്‍ നീക്കിയിരിക്കുന്നത്. നേരത്തേ കോവിഡ് വ്യാപനം രൂക്ഷമായ പല രാജ്യങ്ങളിലേക്ക് യാത്രാ വിലക്ക് ഉണ്ടായിരുന്നുവെങ്കിലും അവയൊക്കെ ക്രമേണ പിന്‍വലിച്ചിരുന്നു. എന്നാല്‍ ഇന്ത്യയുള്‍പ്പെടെ നാല് രാജ്യങ്ങളിലേക്കുള്ള വിലക്ക് തുടരുകയായിരുന്നു. ഇനി മുതല്‍ ഇന്ത്യ, തുര്‍ക്കി, എത്യോപ്യ, വിയറ്റ്നാം എന്നീ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നതിന് ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രത്യേക അനുമതി തേടേണ്ടതില്ലെന്നും അധികൃതര്‍ അറിയിച്ചു. ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലെ കോവിഡ് വ്യാപനത്തിന്റെ തോത് കുറഞ്ഞ സാഹചര്യത്തിലും ആഗോള രോഗവ്യപാനവുമായി ബന്ധപ്പെട്ട് ആരോഗ്യ മന്ത്രാലയം സമര്‍പ്പിച്ച അനുകൂല റിപ്പോര്‍ട്ടിന്റെയും അടിസ്ഥാനത്തിലാണ് തീരുമാനം. ഇന്ത്യോനീഷ്യ ഉള്‍പ്പെടെയുള്ള ഏതാനും രാജ്യങ്ങളിലേക്കുള്ള യാത്രാ വിലക്ക് ജൂണ്‍ ഏഴിന് പിന്‍വലിച്ചിരുന്നു. നേരത്തേ 15 രാജ്യങ്ങളിലേക്കായിരുന്നു വിലക്ക് ഉണ്ടായിരുന്നത്. എന്നാല്‍ ഇന്ത്യയുള്‍പ്പെടെയുള്ള നാല് രാജ്യങ്ങളിലേക്കുള്ള യാത്രാ വിലക്ക് കൂടി പിന്‍വലിച്ചതോടെ നിലവില്‍ ഒരു രാജ്യത്തേക്കും സൗദി പൗരന്‍മാര്‍ക്ക് യാത്രാവിലക്കില്ല.


أحدث أقدم