ഭാര്യാ മാതാവിന്റെ കാല് തല്ലിയൊടിച്ച് ഒളിവില്‍ പോയ യൂട്യൂബറെ മീൻ പിടുത്തം ചിത്രീകരിക്കാൻ ഉണ്ടെന്ന് പറഞ്ഞ് പോലീസ് ചാറ്റിംഗിലൂടെ പൊക്കി


തൊടുപുഴ: ഭാര്യാ മാതാവിന്റെ കാല് തല്ലിയൊടിച്ച് ഒളിവില്‍ പോയ പ്രതി പൊലീസ് പിടിയില്‍. വഴിത്തല ഇരുട്ടുതോട് മൂഴിമലയില്‍ അജേഷ് ജേക്കബാണ് പിടിയിലായത്. ആറ് വര്‍ഷം മുമ്പാണ് ഭാര്യയുടെ അമ്മയെ അക്രമിച്ച ശേഷം അജേഷ് കടന്നു കളഞ്ഞത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് കേസുകളില്‍ പ്രതിയായ മുങ്ങി നടക്കുന്നവരുടെ പട്ടികയില്‍ നിന്നാണ് അജേഷിന്റെ പേര് പൊലീസ് ശ്രദ്ധയില്‍ വരുന്നത്. യൂട്യൂബറായ പ്രതിയെ തന്ത്രപരമായാണ് പൊലീസ് പിടികൂടിയത്.
തൊടുപുഴ എന്ന പേരില്‍ സ്വന്തമായി യൂട്യൂബ് ചാനല്‍ നടത്തി വരികയായിരുന്നു അജേഷ്. മീന്‍പിടുത്ത വീഡിയോകളായിരുന്നു ഇയാളുടെ യുട്യൂബ് ചാനലിലുണ്ടായിരുന്നത്. ഈ വീഡിയോകളാണ് പൊലീസിന് പ്രതിയിലേക്കുള്ള വഴി തെളിച്ചത്. വീഡിയോയില്‍ പറയുന്ന സ്ഥലങ്ങള്‍ എറണാകുളം മുനമ്പം, ഗോശ്രീ പാലങ്ങള്‍, ബോള്‍ഗാട്ടി എന്നിവിടങ്ങളാണെന്ന് പൊലീസ് കണ്ടെത്തി.
 
 
വീഡിയോ എടുക്കാന്‍ സഹായിച്ചിരുന്ന ആളില്‍ നിന്നും അജേഷിന്റെ നമ്പര്‍ പൊലീസ് വാങ്ങി. തുടര്‍ന്ന് മീന്‍പിടുത്തം ഷൂട്ട് ചെയ്യാന്‍ താല്‍പര്യമുള്ള സ്ത്രീയെന്ന വ്യാജേന അജേഷുമായി ചാറ്റ് ചെയ്തു. ചിത്രീകരണ സ്ഥലത്തെത്താന്‍ അജേഷിനോട് ആവശ്യപ്പെട്ടു. ഇവിടെയെത്തിയ അജേഷിനെ തൊടുപുഴ പൊലീസ് പിടികൂടുകയായിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു
Previous Post Next Post