പാര്‍ട്ടി പിന്തുണയ്ക്കുമെന്ന് പിസി ജോര്‍ജ് പറഞ്ഞു, സ്വപ്നയുടെ കൈയ്യിൽ തെളിവില്ല; തുറന്നടിച്ച് സരിത


കൊച്ചി: സ്വ‍ര്‍ണക്കടത്തു കേസുമായി ബന്ധപ്പെട്ട വിവാദ വെളിപ്പെടുത്തലുകളുമായി ബന്ധപ്പെട്ട് പിസി ജോര്‍ജിൻ്റെ ഇടപെടുലുകള്‍ സംബന്ധിച്ച് വെളിപ്പെടുത്തലുമായി സോളാര്‍ കേസ് പ്രതി സരിത എസ് നായര്‍. തന്നെ പിസി ജോര്‍ജ് സ്ഥിരമായി വിളിച്ചിരുന്നുവെന്നും സരിത കാര്യങ്ങള്‍ അവതരിപ്പിച്ചാൽ പാര്‍ട്ടി അടക്കം നിരവധി പേര്‍ ഇത് ഏറ്റെടുത്ത് രംഗത്തെത്തുമെന്ന് പിസി ജോര്‍ജ് ഉറപ്പു നൽകിയിരുന്നതായി സരിത വെളിപ്പെടുത്തി. സര്‍ക്കാരിനെതിരെ യുഡിഎഫ് നടത്തിയിരുന്ന സമരം മയപ്പെടുത്തുന്നതിനിടെയാണ് ബിജെപി സഖ്യനേതാവായ പിസി ജോര്‍ജിനെതിരെ സരിതയുടെ വെളിപ്പെടുത്തൽ. പിസി ജോര്‍ജുമായി താൻ സ്ഥിരമായി ബന്ധപ്പെടുന്ന ഒരു സംവിധാനമുണ്ടായിരുന്നുവെന്നും കേസിനെപ്പറ്റി അദ്ദേഹവുമായി സംസാരിച്ചിരുന്നുവെന്നും സരിത മാധ്യമങ്ങളോടു പറഞ്ഞു. എന്നാൽ പെട്ടെന്നാണ് സ്വപ്നയെ അറിയാമോ എന്ന് അദ്ദേഹം ചോദിച്ചത്. മുൻപ് ഒരിക്കലും സ്വപ്നയെപ്പറ്റി സംസാരിച്ചിട്ടില്ല. താൻ കാര്യങ്ങള്‍ സസാരിച്ചാൽ മതിയെന്നും ഇത് ഏറ്റെടുക്കാൻ പലരും മുൻപോട്ടു വരുമെന്നും പിസി ജോര്‍ജ് ഉറപ്പു നല്‍കിയതായി സരിത എസ് നായര്‍ പറഞ്ഞു. പാര്‍ട്ടി ഏറ്റെടുക്കുമെന്നും പറഞ്ഞു. എന്നാൽ ഏതു പാര്‍ട്ടിയാണെന്ന് തനിക്ക് ഇപ്പോള്‍ പറയാനാകില്ലെന്നും സരിത വ്യക്തമാക്കി. മുഖ്യമന്ത്രിയ്ക്ക് സ്വര്‍ണക്കടത്തിൽ പങ്കില്ലെന്നും ഡോളര്‍ കടത്തിൽ മാത്രമാണ് പങ്കുള്ളതെന്നുമായിരുന്നു മുൻപ് പുറത്തുവന്ന വിവരമെന്നും എന്നാൽ സ്വപ്ന കോടതിയിൽ രഹസ്യമൊഴി നല്‍കിയതിനു ശേഷം മാത്രമാണ് ബിരിയാണിച്ചെമ്പ് അടക്കമുള്ള കഥകള്‍ പുറത്തു വരുന്നതെന്നും സരിത പറഞ്ഞു. ജയിലിൽ വെച്ച് സംസാരിച്ചപ്പോഴും സ്വപ്ന പറഞ്ഞത് മുഖ്യമന്ത്രിയ്ക്ക് പങ്കില്ലെന്നായിരുന്നു. എന്നാൽ ജയിലിൽ വെച്ച് സ്വപ്ന സംസാരിച്ചെന്നു പറഞ്ഞ് കാര്യങ്ങള്‍ മാധ്യമങ്ങളോടു പറയാൻ പിസി ജോര്‍ജ് ആവശ്യപ്പെടുകയായിരുന്നു. പിന്തുണ നല്‍കുമെന്നു പറഞ്ഞ പാര്‍ട്ടിയുടെ പേര് തനിക്ക് ഇപ്പോള്‍ പറയാൻ കഴിയില്ലെന്നും പറഞ്ഞാൽ താനും സ്വപ്നയും ഒരുപോലെയാകുമെന്നും സരിത എസ് നായര്‍ പറഞ്ഞു. തന്നെപ്പോലെ തന്നെ ബുദ്ധിമുട്ട് അനുഭവിച്ച സ്ത്രീയാണ് സ്വപ്ന. ഭരിക്കുന്ന സര്‍ക്കാരിന് എതിരാണെങ്കിൽ പോലും സ്വപ്നയെ പിന്തുണയ്ക്കാനാകും. എന്നാൽ കേസുമായി ഒരു ബന്ധവുമില്ലാത്ത താൻ ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയാൽ മാധ്യമങ്ങള്‍ തെളിവ് എന്താണെന്നു ചോദിക്കുമെന്നും എന്നാൽ സ്വപ്നയുടെ കൈയ്യിൽ ഒരു തെളിവുമില്ലെന്നും സരിത പറഞ്ഞു. സരിതയുമായുള്ള ബന്ധം കഴിഞ്ഞ ദിവസം പിസി ജോര്‍ജും സ്ഥിരീകരിച്ചിരുന്നു. സരിത മകളെപ്പോലെയാണെന്നായിരുന്നു പിസി ജോര്‍ജിൻ്റെ പ്രതികരണം.

أحدث أقدم