പത്തനംതിട്ട: യുവതിയെ ശല്യം ചെയ്ത പൊലീസുകാരന് സസ്പെൻഷൻ . പത്തനംതിട്ട സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ അഭിലാഷിനെയാണ് സസ്പെൻഡ് ചെയ്‍തത്. പൊലീസുകാരന്റെ ഭാഗത്തുനിന്ന് ഉണ്ടായത് ഗൗരവതരമായ കുറ്റമാണെന്ന് ചൂണ്ടിക്കാട്ടിയാണ് എസ് പിയുടെ നടപടി. ഇയാൾക്ക് എതിരെ നേരത്തെ എസ് പിക്ക്ക്ക് യുവതി പരാതി നൽകിയിരുന്നു. അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ ജില്ലാ പൊലീസ് മേധാവിയാണ് അഭിലാഷിനെതിരെ നടപടിയെടുത്തത്. നേരത്തെ കൊല്ലം സ്വദേശിയായ ഒരാളെ തട്ടിപ്പുക്കേസിൽ പത്തനംതിട്ട പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇയാളെ ചോദ്യം ചെയ്യുന്നതിനിടെ ഫോൺ കസ്റ്റഡിയിൽ എടുത്തിരുന്നു. ഈ ഫോൺ അഭിലാഷ് തന്റെ വ്യക്തിപരമായ ആവശ്യത്തിന് ഉപയോഗിക്കുകയും കസ്റ്റഡിയിലെടുത്ത ആളുടെ സ്ത്രീ സുഹൃത്ത് അയച്ച മെസേജുകളും വീഡിയോകളും തന്റെ സ്വന്തം മൊബൈൽ ഫോണിലേക്ക് മാറ്റുകയും ചെയ്തു. പിന്നീട് ഈ ചിത്രങ്ങൾ ഉപയോഗിച്ച് യുവതിയെ നിരന്തരം വിളിക്കുകയും ശല്യം ചെയ്യുകയുമായിരുന്നു.
യുവതിയുടെ ദൃശ്യങ്ങൾ അവർക്ക് അയച്ചുകൊടുത്ത് അവരെ ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടർന്ന് യുവതി എസ് പി പരാതി നൽകുകയായിരുന്നു. കസ്റ്റഡിയിലെടുത്ത പ്രതിയും തന്റെ ഫോൺ ദുരുപയോഗം ചെയ്തതായി ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പത്തനംതിട്ട സ്പെഷ്യൽ ബ്രാഞ്ച് അന്വേഷണം നടത്തുകയും ഡി വൈ എസ് പി ഫോൺ പിടിച്ചെടുക്കുകയും ചെയ്തിരുന്നു.