കൊവിഡ് വാക്സിൻ്റെ കരുതൽ ഡോസിനായുള്ള ഇടവേള ആറു മാസമായി കുറയ്ക്കാൻ ശുപാർശ



ന്യൂഡൽഹി: കോവിഡ് വാക്സിന്റെ രണ്ടാമത്തെ ഡോസിനും കരുതൽ ഡോസിനും ഇടയിലെ ഇടവേള ആറു മാസമായി കുറയ്ക്കാൻ കേന്ദ്ര സർക്കാരിന്റെ വാക്സിനേഷനായുള്ള ഉപദേശക സമിതി ശുപാർശ ചെയ്തു.

 നിലവിൽ രണ്ടാമത്തെ ഡോസ് സ്വീകരിച്ച് 9 മാസത്തിന് ശേഷമാണ് കരുതൽ ഡോസ് നൽകുന്നത്. ഈ ഇടവേള ആറ് മാസമായി കുറയ്ക്കാനാണ് ശുപാർശ. ഇക്കാര്യത്തിൽ ജൂണ് 29-ന് ചേരുന്ന വിദഗ്ദ്ധസമിതി അന്തിമ തീരുമാനമെടുക്കും. നേരത്തെ വിദേശത്തേക്ക് യാത്ര ചെയ്യേണ്ടവർക്ക് കൊവിഡ് മുൻകരുതൽ ഡോസ് മൂന്ന് മാസത്തെ ഇടവേളയിൽ സ്വീകരിക്കാൻ കേന്ദ്രസർക്കാർ അനുമതി നൽകിയിരുന്നു. 
 
18 വയസ്സിന് മുകളിൽ പ്രായമുള്ള എല്ലാവർക്കും കരുതൽ ഡോസ് വാക്സീൻ എടുക്കാൻ അനുമതിയുണ്ടെങ്കിലും ജനങ്ങൾ ഇക്കാര്യത്തിൽ വേണ്ട താത്പര്യം കാണിക്കുന്നില്ലെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ. ഇതോടെയാണ് കരുതൽ ഡോസിൻ്റെ ഇടവേള കുറയ്ക്കുന്നതിൽ ചർച്ചകൾ സജീവമായത്. 

നാലാം തരംഗം എന്നു പറയാനാവില്ലെങ്കിലും രാജ്യത്തെ കൊവിഡ് കേസുകളിൽ ഇപ്പോൾ കാര്യമായ വർദ്ധനയുണ്ടായിട്ടുണ്ട്. ഇന്നും ഇന്നലെയും പ്രതിദിന കൊവിഡ് കേസുകൾ പന്ത്രണ്ടായിരത്തിന് മുകളിലായിരുന്നു. ഈ സാഹചര്യത്തിൽ കൊവിഡ് വാക്സിനേഷൻ സജീവമായി നിർത്തേണ്ടത് അനിവാര്യമാണെന്ന് ഒരു വിഭാഗം ആരോഗ്യവിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു.



Previous Post Next Post