കോടികള്‍ വിലവരുന്ന സ്വര്‍ണക്കട്ടിയെന്ന വ്യാജേന സ്വര്‍ണ നിറമുള്ള ഗോളം നല്‍കി തട്ടിപ്പ്‌ നടത്തി മൂന്ന്‌ പേര്‍ അറസ്‌റ്റില്‍







പൊന്നാനി:▪️ കോടികള്‍ വിലവരുന്ന സ്വര്‍ണക്കട്ടിയെന്ന വ്യാജേന സ്വര്‍ണ നിറമുള്ള ഗോളം നല്‍കി തട്ടിപ്പ്‌ നടത്തിയ മൂന്ന്‌ പേര്‍ അറസ്‌റ്റില്‍. കൊണ്ടോട്ടി നെടിയിരിപ്പ്‌ സ്വദേശി കൂനം വീട്ടില്‍ ഹമീദ്‌ എന്ന ജിംഹമീദ്‌ (51), ഗൂഡല്ലൂര്‍ സ്വദേശികളായ കൈപ്പഞ്ചേരി സൈതലവി (40), കുഴിക്കലപറമ്പ്‌ അപ്പു എന്ന അഷ്‌റഫ്‌(55) എന്നിവരാണ്‌ അറസ്‌റ്റിലായത്‌. ചാലിശ്ശേരി സ്വദേശിയും കായംകുളത്തെ പള്ളിയിലെ ഇമാമുമായ മുസ്ല്യാര്‍ നല്‍കിയ പരാതിയിലാണ്‌ മൂവരെയും അറസ്‌റ്റ്‌ ചെയ്‌തത്‌.
ഇന്റര്‍നെറ്റില്‍നിന്നു സംഘം കണ്ടെത്തുന്ന മുസ്ല്യാര്‍മാരുടെയും പണിക്കന്‍മാരുടെയും നമ്പറില്‍ വിളിച്ച്‌ വിശ്വാസ്യത നേടിയ ശേഷം ഇവരുടെ വീട്ടുപറമ്പില്‍നിന്നു സ്വര്‍ണവെള്ളരി അഥവാ സ്വര്‍ണഗോളകം ലഭിച്ചിട്ടുണ്ടെന്നും രണ്ട്‌ കോടിയോളം രൂപ വിലവരുന്ന സാധനം ഇവര്‍ മുഖേന വില്‍ക്കാന്‍ താല്‍പര്യമുണ്ടെന്നും അറിയിക്കും. തുടര്‍ന്ന്‌ അഡ്വാന്‍സ്‌ തുകയുമായി എത്തണമെന്നും സ്വര്‍ണം കൈമാറാമെന്നും പറഞ്ഞാണ്‌ ഡീല്‍ ഉറപ്പിക്കുക.
സംഘം പറഞ്ഞ സ്‌ഥലത്ത്‌ എത്തിയാല്‍ പൊതിഞ്ഞ നിലയിലുള്ള ഗോളകത്തിന്റെ ഒരു ഭാഗത്ത്‌ ഓട്ടയുണ്ടാക്കി ഇതില്‍നിന്നു സ്വര്‍ണം അടര്‍ന്ന്‌ വീഴുന്നതായി കാണിക്കും. കൈയില്‍ കരുതിയ ഒറിജിനല്‍ സ്വര്‍ണത്തരിയാണ്‌ ഈ സമയം സംഘം താഴേക്ക്‌ ഇടുക. തരി പരിശോധിച്ച്‌ സ്വര്‍ണമെന്ന്‌ ബോധ്യപ്പെടുന്നതോടെ വ്യാജ സ്വര്‍ണഗോളകം കൈമാറും. പിന്നീട്‌ തുറന്ന്‌ നോക്കിയാലാണ്‌ തട്ടിപ്പ്‌ ബോധ്യപ്പെടുക.
ഇത്തരത്തില്‍ സംസ്‌ഥാനത്തിന്റെ വിവിധയിടങ്ങളിലെ നിരവധി പേരില്‍നിന്ന്‌ പ്രതികള്‍ പണം തട്ടിയെന്ന്‌ പൊന്നാനി സി.ഐ: വിനോദ്‌ വലിയാറ്റൂര്‍ പറഞ്ഞു. കായംകുളത്തെ പള്ളിയിലെ ഇമാമിനെയും പൊന്നാനിയിലേക്ക്‌ വിളിച്ചു വരുത്തി ഏഴ്‌ ലക്ഷം രൂപ സമാന രീതിയില്‍ തട്ടിയെടുത്തിരുന്നു. ഇതേത്തുടര്‍ന്ന്‌ ഇയാള്‍ പൊന്നാനി പോലീസില്‍ പരാതി നല്‍കി. പിന്നീട്‌ മലപ്പുറം ജില്ലാ പോലീസ്‌ മേധാവിയുടെ നിര്‍ദേശ പ്രകാരം അനേ്വഷണ സംഘം രൂപീകരിച്ച്‌ പ്രതികള്‍ക്കായുള്ള അനേ്വഷണം ആരംഭിച്ചു.
ഈ സമയത്താണ്‌ കൊടുങ്ങല്ലൂരുള്ള മുസ്ല്യാരെ തട്ടിപ്പിനിരയാക്കാന്‍ ശ്രമിക്കുന്നതായി വിവരം ലഭിച്ചത്‌. നിലമ്പൂരില്‍ വെച്ച്‌ സ്വര്‍ണ ഗോളകം കൈമാറാമെന്ന തട്ടിപ്പ്‌ സംഘത്തിന്റെ വിവരം ലഭിച്ചതിനെത്തുടര്‍ന്ന്‌ നിലമ്പൂരില്‍ മഫ്‌ടിയിലെത്തിയ അനേ്വഷണ സംഘം പ്രതികളെ പിടികൂടുകയായിരുന്നു.
Previous Post Next Post