'മറ്റേതെങ്കിലും മനുഷ്യരുടെ ജീവൻ രക്ഷിക്കുകയെന്ന് മാത്രമായിരുന്നു ആഗ്രഹം, വിവാദങ്ങൾ അറിയാൻ ആഗ്രഹമില്ല'; അവയവം ദാനം ചെയ്ത ജിജിത്തിൻ്റെ അമ്മ


തിരുവനന്തപുരം: മറ്റേതെങ്കിലും മനുഷ്യരുടെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞെങ്കിൽ എന്ന ആഗ്രഹത്തോടെയാണ് മകൻ്റെ അവയവങ്ങൾ ദാനം ചെയ്യാൻ തീരുമാനിച്ചതെന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിലെ രോഗിക്ക് വൃക്ക നൽകിയ യുവാവിൻ്റെ അമ്മ. ശസ്ത്രക്രിയ വൈകി രോഗി മരിച്ച സംഭവം വിവാദമായി തുടരുന്ന സാഹചര്യത്തിലാണ് അവയവങ്ങൾ ദാനം ചെയ്ത ജിജിത്തിൻ്റെ അമ്മ ശാന്ത പ്രതികരിച്ചു. നാട്ടുകാർക്കും വീട്ടുകാർക്കും പ്രിയപ്പെട്ടവനായിരുന്നു ജിജിത്ത് എന്ന് അമ്മ പറഞ്ഞു. മസ്തിഷ്ക മരണം സംഭവിച്ച ജിജിത്തിൻ്റെ അവയവങ്ങൾ ദാനം ചെയ്യാനുള്ള തീരുമാനം കുടുംബം കൂട്ടായി തീരുമാനിച്ചതാണ്. ശസ്ത്രക്രിയ വൈകി രോഗി മരിച്ചെന്ന വാർത്തകളോട് പ്രതികരിക്കാനില്ലെന്നും യുവാവിൻ്റെ കുടുംബം മാധ്യമ പ്രവർത്തകരോട് വ്യക്തമാക്കി.


"മകൻ്റെ അവയവങ്ങൾ പാവപ്പെട്ടവർക്ക് ദാനം ചെയ്യാൻ കുടുംബത്തോടെയാണ് തീരുമാനിച്ചത്. ആർക്കെങ്കിലും ജീവൻ തിരിച്ച് കിട്ടട്ടെ എന്ന് മാത്രമാണ് ചിന്തിച്ചത്. മകന് മസ്തിഷക മരണം സംഭവിച്ചുവെന്ന് ഡോക്ടർമാർ പറഞ്ഞിരുന്നു. സമ്മതമാണെങ്കിൽ അവയവങ്ങൾ ദാനം ചെയ്യാൻ കഴിയുമെന്നും അറിയിച്ചു. തുടർന്ന് എല്ലാവരും ചേർന്നാണ് തീരുമാനമെടുത്തത്. മകൻ്റെ അവയവങ്ങൾ ദാനം ചെയ്യുക എന്ന് മാത്രമാണ് ഞങ്ങൾ ചിന്തിച്ചത്. പിന്നീട് ഉണ്ടായ കാര്യങ്ങൾ ഞങ്ങൾക്ക് അറിയില്ല. ഇക്കാര്യം അറിയുകയും വേണ്ട" - എന്ന് ജിജിത്തിൻ്റെ അമ്മ ശാന്ത പറഞ്ഞു. 
കഴിഞ്ഞ പതിനാലിന് ബൈക്ക് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് എറണാകുളം രാജഗിരി ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ജിജിത്തിൻ്റെ മരണം കഴിഞ്ഞ ദിവസമാണ് സംഭവിച്ചത്. 34കാരനായ ജിജിത്തിൻ്റെ അവയവങ്ങൾ ഏഴ് പേർക്കാണ് ദാനം ചെയ്തത്. കാരക്കോണം സ്വദേശിയായ സുരേഷ് കുമാർ എന്നയാൾക്ക് ജിജിത്തിൻ്റെ വൃക്ക ദാനം ചെയ്തെങ്കിലും ഇയാളുടെ മരണം സംഭവിച്ചതോടെയാണ് ശസ്ത്രക്രിയ വൈകി എന്നതടക്കമുള്ള ആരോപണങ്ങൾ ശക്തമായത്.

അതേസമയം, രോഗി മരിച്ച സംഭവത്തിൽ ഡോക്ടർമാരെ വിമർശിച്ച് ആരോഗ്യമന്ത്രി വീണാ ജോർജ് രംഗത്തുവന്നു. സംഭവത്തിൽ ഡോക്ടർമാർക്കെതിരെയല്ലാതെ മറ്റാർക്കെതിരെയാണ് നടപടി സ്വീകരിക്കേണ്ടത്. ചികിത്സയ്ക്ക് എത്തുന്ന ഓരോ രോഗിയും പ്രധാനപ്പെട്ടതാണ്. രോഗിയുടെ പൂർണ ഉത്തരവാദിത്തം ഡോക്ടർമാർക്കാണെന്ന് മന്ത്രി വ്യക്തമാക്കി.
Previous Post Next Post