മുംബൈ: രാഷ്ട്രീയ നാടകങ്ങൾ അരങ്ങ് തകർക്കുന്ന മഹാരാഷ്ട്രയിൽ നിർണായക യോഗം വിളിച്ച് ശിവസേന. മുഖ്യമന്ത്രിയും ശിവസേന അധ്യക്ഷനുമായ ഉദ്ധവ് താക്കറേയാണ് ദേശീയ എക്സിക്യൂട്ടീവ് കമ്മിറ്റി വിളിച്ചിരിക്കുന്നത്. അതിനിടെ 16 എംഎൽഎമാരെ അയോഗ്യരാക്കണമെന്ന് ശിവസേന ഔദ്യോഗിക വിഭാഗത്തിന്റെ ശുപാർശയിൽ ഡെപ്യൂട്ടി സ്പീക്കർ ഇന്ന് നോട്ടീസയക്കും.
എന്നാൽ, പാർട്ടിയുടെ നടപടിയിൽ പ്രതിരോധ തീർക്കുന്നതിന്റെ ഭാഗമായി ഡെപ്യൂട്ടി സ്പീക്കറെ മാറ്റമമെന്ന ആവശ്യവുമായി വിമത എംഎൽഎമാർ പ്രമേയം പാസാക്കുകയും ചെയ്തിട്ടുണ്ട്. ഇതിൽ 46 എംഎൽഎമാർ ഒപ്പുവച്ചിട്ടുണ്ട്.
പാർട്ടിക്കുള്ളിൽ കലാപക്കൊടി ഉയർത്തിയിരിക്കുന്ന വിമത എംഎൽഎമാർക്ക് നിയമസഹായം ഉറപ്പാക്കാനുള്ള ശ്രമം ബിജെപിയുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടുണ്ട്. എംഎൽഎമാരെ അയോഗ്യരാക്കിയാൽ സുപ്രീംകോടതിയെ സമീപിക്കാൻ സഹായം നൽകാനാണ് ബിജെപിയുടെ ശ്രമം. ഇത് സംബന്ധിച്ച് മുതിർന്ന അഭിഭാഷകർ ഏക്നാഥ് ഷിൻഡെയുമായി സംസാരിച്ചതായാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
അതേസമയം, മുഖ്യമന്ത്രിസ്ഥാനം രാജിവയ്ക്കില്ലെന്ന് ഉദ്ദവ് താക്കറെ വ്യക്തമാക്കി. വിമതർക്ക് മുന്നിൽ വഴങ്ങില്ലെന്നും നിയമസഭയിൽ ഭൂരിപക്ഷം തെളിയിക്കുമെന്നും സേനാ നേതാവ് സഞ്ജയ് റാവത്ത് മാധ്യമങ്ങൾക്ക് മുന്നിലെത്തി പറഞ്ഞു. കഴിഞ്ഞദിവസം, മഹാവികാസ് അഘാഡി സഖ്യം വിടുന്നത് അടക്കമുള്ള കാര്യങ്ങൾ ചർച്ച ചെയ്യാൻ ക്ഷണിച്ചിട്ടും തയ്യാറാകാതെ വന്നതോടെയാണ് ശിവസേന കളം മാറ്റിയത്.
പ്രവർത്തകരാണ് പാർട്ടിയുടെ സമ്പത്ത് എന്നും അവർ തന്നോടൊപ്പം ഉള്ളിടത്തോളം കാലം വിമർശനങ്ങളൊന്നും കാര്യമാക്കുന്നില്ലെന്നും പറഞ്ഞ് ഉദ്ധവ് താക്കറെ രംഗത്തുവന്നിരുന്നു. പാർട്ടി ഭാരവാഹികളെ വെർച്വലായി അഭിസംബോധന ചെയ്തുകൊണ്ടാണ് ഉദ്ധവ് ഇക്കാര്യം വ്യക്തമാക്കിയത്.
സ്വന്തം ആളുകളാൽ വഞ്ചിക്കപ്പെട്ടിരിക്കുകയാണ് ശിവസേന അധ്യക്ഷൻ പറഞ്ഞത്. നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ നിങ്ങളൊക്കെയാണ് ഇപ്പോൾ വിമതരായിട്ടുള്ളവർക്ക് സിറ്റ് നൽകിയത്. നിങ്ങൾ കഠിനാധ്വാനം ചെയ്ത് അവരെ തെരഞ്ഞെടുത്തതിന് ശേഷം അവർക്ക് അസംതൃപ്തി ഉണ്ടായിരിക്കുകയാണ്. ഈ നിർണായക സമയത്ത് പാർട്ടിക്കൊപ്പം നിൽക്കുന്നതിന് നിങ്ങളോട് നന്ദി പറഞ്ഞാൽ മതിയാകില്ലെന്നും ഉദ്ധവ് പാർട്ടി പ്രവർത്തകരോട് പറഞ്ഞു.