തിരുവനന്തപുരം: സംസ്ഥാനത്ത് പുതുക്കിയ വൈദ്യുതി നിരക്കുകൾ റെഗുലേറ്ററി കമ്മിഷൻ പ്രഖ്യാപിച്ചു. വൈദ്യുതി നിരക്കിൽ 6.6 ശതമാനം വർധനവാണ് ഏർപ്പെടുത്തിയത്. പ്രതിമാസം 50 യൂണിറ്റ് വരെ നിരക്ക് വർധനവ് ഇല്ല. അടുത്ത ഒരു വർഷത്തേക്കുള്ള പുതുക്കിയ വൈദ്യുതി നിരക്കാണ് പ്രഖ്യാപിച്ചത്. കൊവിഡ് പരിഗണിച്ചാണ് അഞ്ച് വർഷത്തേക്കുള്ള താരിഫ് പ്രഖ്യാപിക്കാത്തതെന്ന് കമ്മീഷൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
പ്രതിമാസം 40 യൂണിറ്റ് ഉപയോഗിക്കുന്ന 1,000 വാട്ട് കണക്ടഡ് ലോജുകൾക്ക് വർധനയില്ല. 50 യൂണിറ്റ് വരെ ഉപയോഗിക്കുന്ന ഗാർഹിക ഉപഭോക്താക്കൾക്കും നിരക്ക് കൂട്ടില്ലെന്ന് കമ്മിഷൻ അറിയിച്ചു. പ്രതിമാസം 150 യൂണിറ്റ് വരെ ഉപയോഗിക്കുന്ന ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് പരമാവധി വര്‍ധനവ് യൂണിറ്റിന് 25 പൈസയാണ് വർധനവ്. 150 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് 47.50 രൂപ അധികം നല്‍കേണ്ടിവരും.
1000 വാട്ട് വരെ കണക്ടഡ് ലോഡും പ്രതിമാസം 40 യൂണിറ്റ് വരെ ഉപഭോഗമുള്ള വരുമായ ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് താരിഫ് വര്‍ധന ഇല്ല. അനാഥാലയങ്ങള്‍, വൃദ്ധസദനങ്ങള്‍, അംഗന്‍വാടികള്‍ തുടങ്ങിയ വിഭാഗങ്ങള്‍ക്ക് താരിഫ് വര്‍ധനവില്ല. 35,200 ഓളം ഉപഭോക്താക്കളാണ് ഈ വിഭാഗത്തിലുള്ളത്.
ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള 1000 വാട്ട് വരെ കണക്ടഡ് ലോഡുള്ള കുടുംബങ്ങളില്‍ ക്യാന്‍സര്‍ രോഗികളോ സ്ഥിരമായി അംഗവൈകല്യം ബാധിച്ചവരോ ഉണ്ടെങ്കില്‍ താരിഫ് വര്‍ധനവില്ല. എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്കുള്ള സൗജന്യ നിരക്ക് നിലനിര്‍ത്തിയിട്ടുണ്ടെന്നും റെഗുലേറ്ററി കമ്മീഷൻ വ്യക്തമാക്കി.