ന്യൂഡൽഹി: കുട്ടികളെ അഭിനയിപ്പിക്കുന്നതിന് കരട് മാർഗ്ഗനിർദ്ദേശങ്ങളുമായി ദേശീയ ബാലാവകാശ കമ്മീഷൻ.
പ്രായപൂർത്തിയാകാത്ത കുട്ടികളെ, പ്രത്യേകിച്ച് ആറ് വയസ്സിന് താഴെയുള്ളവരെ തീവ്രമായ ലൈറ്റിന്റെ വെളിച്ചത്തിൽ കൊണ്ടുവരികയോ തീവ്രമായ മേക്കപ്പ് ചെയ്യാനോ പാടില്ല. മൂന്ന് മാസത്തിൽ താഴെ പ്രായമുള്ള കുഞ്ഞുങ്ങളെ ചിത്രീകരണത്തിന് ഉപയോഗിക്കരുത് തുടങ്ങിയ നിർദേശങ്ങളാണ് കമ്മീഷൻ നൽകിയിരിക്കുന്നത്.
ഒരു കുട്ടിയെയും ആറ് മണിക്കൂറിൽ കൂടുതൽ ജോലി ചെയ്യിപ്പിക്കരുത്. ഓരോ മൂന്ന് മണിക്കൂറിലും ഇടവേള നൽകണം. രാത്രി 7 മണിക്കും രാവിലെ എട്ട് മണിക്കും ഇടയിൽ അവരെ ജോലി ചെയ്യിപ്പിക്കാൻ അനുവാദമില്ല. കുട്ടികളെ അഭിനയിപ്പിക്കാൻ നിർമ്മാതാക്കൾ ജില്ലാ മജിസ്‌ട്രേറ്റിൽ നിന്ന് അനുമതി വാങ്ങുകയും സുരക്ഷിതമായ അന്തരീക്ഷം ഉറപ്പാക്കുകയും വേണമെന്ന് കമ്മീഷൻ പറഞ്ഞു. വർക്ക്‌സൈറ്റ് പരിശോധിച്ചതിന് ശേഷം ആറ് മാസത്തെ കാലാവധിയുള്ള അനുമതിയാണ് നൽകുക.
കുട്ടികളെ വൈകാരികമായി ബാധിക്കുന്ന പരിഹാസങ്ങൾ, അപമാനങ്ങൾ അല്ലെങ്കിൽ പരുഷമായ അഭിപ്രായങ്ങൾ എന്നിവയ്ക്ക് വിധേയമാകുന്ന റോളുകളിൽ അവർ അഭിനയിക്കുന്നില്ലെന്ന് നിർമ്മാതാക്കൾ ഉറപ്പാക്കണം. മുതിർന്നവർ കുട്ടികൾ കാൺകെ മദ്യപിക്കുകയോ പുകവലിക്കുകയോ ചെയ്യരുതെന്നും നിർദേശത്തിൽ പറയുന്നു.
പോഷകാഹാരവും വിശ്രമത്തിനുള്ള സൗകര്യവും നിർമാതാവ് ഒരുക്കണം. പ്രായപൂർത്തിയാകാത്ത കുട്ടികളെ, പ്രത്യേകിച്ച് ആറ് വയസ്സിന് താഴെയുള്ളവരെ തീവ്രമായ ലൈറ്റിന്റെ വെളിച്ചത്തിൽ കൊണ്ടുവരികയോ തീവ്രമായ മേക്കപ്പ് ചെയ്യാനോ പാടില്ല. മൂന്ന് മാസത്തിൽ താഴെ പ്രായമുള്ള കുഞ്ഞുങ്ങളെ ചിത്രീകരണത്തിന് ഉപയോഗിക്കരുത്.
മുലയൂട്ടലുമായി ബന്ധപ്പെട്ടും പ്രതിരോധ നടപടികളുമായി ബന്ധപ്പെട്ട ബോധവത്കരണ വിഡിയോകളിൽ മാത്രമാണ് ഈ പ്രായക്കാരായ കുട്ടികളെ ഉപയോഗിക്കാൻ അനുമതിയുള്ളത്. കുട്ടികളുമായി സമ്പർക്കം പുലർത്തുന്ന സെറ്റിലെ ഓരോ വ്യക്തിയും പകർച്ചവ്യാധി ഇല്ലെന്ന മെഡിക്കൽ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് സമർപ്പിക്കണം.
ഷൂട്ടിങ്ങിനായി ക്ലാസുകൾ ഉപേക്ഷിക്കേണ്ടിവരുന്ന കുട്ടികൾക്കായി സ്വകാര്യ ട്യൂട്ടർമാരെ ഏർപ്പാടാക്കി നൽകണം. ഈ മാർഗ്ഗനിർദ്ദേശങ്ങൾ നെറ്റ്ഫ്ലിക്സ്, ആമസോൺ തുടങ്ങിയ പ്ലാറ്റ്‌ഫോമുകൾക്കും ഇൻസ്റ്റാഗ്രാം പോലുള്ള സമൂഹമാധ്യമങ്ങളിൽ ഉള്ളടക്കം സൃഷ്ടിക്കുന്നതിനായി കുട്ടികളെ പങ്കെടുപ്പിക്കുന്നവർക്കും ബാധകമാണ്.