കണ്ണൂർ: പ്രിയ വർഗീസിനെ കണ്ണുർ സർവകലാശാലയിൽ മലയാളം അസോസിയേറ്റഡ് പ്രൊഫസറായി നിയമിക്കാനുള്ള സിൻഡിക്കേറ്റ് തീരുമാനത്തിനെതിരെ പ്രതിഷേധം ശക്തമാക്കി വീണ്ടും കെ എസ് യുവും പ്രതിപക്ഷ വിദ്യാർത്ഥി സംഘടനകളും. തീരുമാനം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്നലെ രാത്രി താവക്കരയിലുള്ള വിസിയുടെ ഔദ്യോഗിക വസതിയിലേക്ക് കെ എസ് യു പ്രവർത്തകർ മാർച്ചു നടത്തിയിരുന്നു ബലപ്രയോഗത്തിലുടെയാണ് കെ എസ് യു ജില്ലാ പ്രസിഡൻ്റ് മുഹമ്മദ് ഷമ്മാസ് അടക്കമുള്ള പ്രവർത്തകരെ കണ്ണൂർ ടൗൺ പൊലിസ് അവിടെ നിന്നും മാറ്റിയത്.
പുനർ നിയമനം ലഭിച്ചതിനുള്ള പ്രത്യുപകാരമായാണ് സിപിഎം നേതാവിൻ്റെ ഭാര്യയ്ക്ക് മാനദണ്ഡം മറികടന്ന് കണ്ണൂർ സർവകലാശാലയിൽ നിയമനം നൽകിയതെന്ന് മുഹമ്മദ് ഷമ്മാസ് ആരോപിച്ചു. തീരുമാനം പിൻവലിച്ചില്ലെങ്കിൽ സർവകലാശാലയ്ക്കെതിരെ സമരം ശക്തമാക്കുമെന്ന് മുഹമ്മദ് ഷമ്മാസ് പറഞ്ഞു. കെ എസ് യുവിനെ കൂടാതെ എംഎസ്എഫ് ,എബിവിപി തുടങ്ങിയ പ്രതിപക്ഷ വിദ്യാർത്ഥി സംഘടനകളും ഇന്ന് സമരത്തിനിറങ്ങുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ കണ്ണൂർ സർവകലാശാലയിൽ പൊലിസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.