ചെന്നൈ; തെന്നിന്ത്യൻ നടി മീനയുടെ ഭർത്താവ് വിദ്യാസാഗർ അന്തരിച്ചു. കോവിഡാനന്തര ആരോഗ്യപ്രശ്‌നങ്ങളെത്തുടര്‍ന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ശ്വാസകോശത്തിലെ അണുബാധയാണ് മരണകാരണമായത്. ഇന്നലെ വൈകിട്ടോടെയായിരുന്നു അന്ത്യം.
കുറച്ചുവര്‍ഷങ്ങളായി ശ്വാസകോശ സംബന്ധമായ രോഗത്തെത്തുടര്‍ന്ന് വിദ്യാസാഗര്‍ ചികിത്സയിലായിരുന്നു. ഇതിനിടെ കോവിഡ് ബാധിച്ചതോടെ ആരോഗ്യസ്ഥിതി വഷളാകുകയായിരുന്നു.
അണുബാധ രൂക്ഷമായതിനെത്തുടര്‍ന്ന് ശ്വാസകോശം മാറ്റിവെയ്ക്കണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചെങ്കിലും അവയവദാതാവിനെ കിട്ടാന്‍ വൈകി. വെന്റിലേറ്റര്‍ സഹായത്തോടെയായിരുന്നു ജീവന്‍ നിലനിര്‍ത്തിയിരുന്നത്. എന്നാല്‍ ചൊവ്വാഴ്ച വൈകിട്ടോടെ സ്ഥിതി വഷളാകുകയായിരുന്നു.
2009 ലാണ് മീനയും വിദ്യാസാഗറും വിവാഹിതരായത്. ബെംഗളൂരുവില്‍ സോഫ്റ്റ്‌വേര്‍ രംഗത്തെ വ്യവസായിയായിരുന്നു വിദ്യാസാഗര്‍. ഇവർക്ക് നൈനിക എന്ന മകളുണ്ട്.. തെരി എന്ന വിജയ് ചിത്രത്തിലൂടെ നൈനിക തെന്നിന്ത്യയില്‍ ശ്രദ്ധേയവേഷം അവതരിപ്പിച്ചിരുന്നു. വിദ്യാസാഗറിന്റെ അപ്രതീക്ഷിത വിയോഗം മീനയുടെ സുഹൃത്തുക്കളേയും ആരാധകരേയും ഞെട്ടിച്ചിരിക്കുകയാണ്. വിദ്യാസാഗറിന്റെ വിയോഗത്തില്‍ പ്രമുഖര്‍ അനുശോചനം രേഖപ്പെടുത്തി.