ഐ എഫ് എഫ് കെ : മമ്മൂട്ടി ചിത്രം കാണാന്‍ വന്‍ തിരക്കിനെ തുടർന്ന് സംഘർഷം


മലയാളികള്‍ ഏറെ കാലമായി കാണാന്‍ കാത്തിരിക്കുന്ന ചിത്രമാണ് ഇരുപത്തി ഏഴാമത് ഐഎഫ്എഫ്‌കെയില്‍ മത്സരവിഭാഗത്തില്‍ ഉള്ള ലിജോ ജോസ് പെല്ലിശ്ശേരിയുടെ നന്‍പകല്‍ നേരത്ത് മയക്കം. ഇന്ന് മുന്നരയ്ക്കുള്ള പ്രദര്‍ശനത്തിന് റിസര്‍വേഷന്‍ ഇല്ലാത്ത സീറ്റുകള്‍ പിടിക്കാന്‍ രാവിലെ മുതല്‍ നീണ്ടനിര രൂപപ്പെട്ടിരുന്നു. ടാഗോര്‍ തീയറ്ററിനുള്ളില്‍ പ്രവേശിക്കുന്ന വാതില്‍ മുതല്‍ പുറത്തെ കവാടം വരെ നിര നീണ്ടു.

എന്നാല്‍ റിസര്‍വേഷന്‍ ചെയ്ത ആളുകള്‍ക്ക് പോലും സിനിമ കാണാന്‍ സാധിക്കാതെ വന്നതോടെ പ്രദര്‍ശന വേദിയായ ടാഗോര്‍ തിയേറ്ററില്‍ സംഘര്‍ഷമുണ്ടായി. ഡെലിഗേറ്റുകളില്‍ ചിലര്‍ തിയേറ്ററിനുള്ളിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ചതോടെ പോലീസും ഡെലിഗേറ്റുകളും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. ഏറെ പണിപ്പെട്ടാണ് പോലീസ് ആളുകളെ നിയന്ത്രിച്ചത്. കൂടുതല്‍ പോലീസ് എത്തിയാണ് സ്ഥിതി നിയന്ത്രണവിധേയമാക്കിയത്.

റിസര്‍വ് ചെയ്തവര്‍ക്ക് അടക്കം സീറ്റ് കിട്ടാതെ വന്നതോടെ ഡെലിഗേറ്റുകള്‍ പ്രതിഷേധിക്കുക ആയിരുന്നു. റിസേര്‍വ് ചെയ്യാത്തവരെ കയറ്റിവിടുന്നുണ്ടെന്ന പരാതികള്‍ വരി നിന്നിരുന്ന ഡെലിഗേറ്റുകള്‍ ഉയര്‍ത്തിയിരുന്നു. സിനിമയുടെ പ്രദര്‍ശനം ആരംഭിച്ചതോടെ റിസേര്‍വ് ചെയ്ത ഡെലിഗേറ്റുകള്‍ക്കും പ്രവേശനം അനുവദിക്കാത്തതോടെയാണ് ടാഗോര്‍ തീയേറ്ററിന് മുന്നില്‍ സംഘര്‍ഷവും പ്രതിഷേധവും അരങ്ങേറിയത്. ഇതിനിടെ തിയേറ്ററിനുള്ളിലേക്ക് തല്ലിക്കയറാന്‍ ശ്രമിച്ചതോടെ പോലീസ് ഇടപെടുകയായിരുന്നു. ഇതോടെ ‘പോലീസ് ഗോ ബാക്ക്’ മുദ്രാവാക്യങ്ങളോടെ തിയേറ്ററിന് മുന്നില്‍ ഡെലിഗേറ്റുകള്‍ സംഘംചേര്‍ന്നു. പ്രതിഷേധിച്ച രണ്ട് പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.
أحدث أقدم