ഐസ്ക്രീം കഴിച്ചു വയറു വേദനയെ തുടർന്ന് ഒരു പെൺകുട്ടി ആശുപത്രിയിൽ അഡ്മിറ്റാകുകയും തുടർന്ന് മരണപ്പെടുകയും ചെയ്തു. ഭക്ഷ്യ വിഷബാധ എന്ന് കരുതി ക്ളോസ് ചെയ്യേണ്ടിയിരുന്ന കേസ്, പൊലീസിന്റെ സമയോചിതമായ ഇടപെടലിനെ തുടർന്നാണ് കൊലപാതകമാണെന്ന് കണ്ടെത്തിയത്. പെൺകുട്ടിയെ കൊലപ്പെടുത്തിയതോ? സ്വന്തം സഹോദരൻ.
കാസർഗോഡ് സ്വദേശിനിയായ ആന്മരിയയെ സഹോദരൻ ആൽബിൻ ഐസ്‌ക്രീമിൽ വിഷം നൽകി കൊലപ്പെടുത്തുകയായിരുന്നു. വളരെ ആസൂത്രിതമായിട്ടായിരുന്നു ആൽബിൻ തന്റെ സഹോദരിയെ കൊലപ്പെടുത്തിയത്. കുടുംബം കൂട്ട ആത്മഹത്യയ്ക്ക് ശ്രമിച്ചു എന്ന് വരുത്തിത്തീർക്കുകയായിരുന്നു ആൽബിന്റെ ലക്‌ഷ്യം. ഇതിനായി, ഐസ്ക്രീം വാങ്ങി അതിൽ വിഷം ചേർത്ത് അച്ഛനും അമ്മയ്ക്കും സഹോദരിക്കും നൽകി. എല്ലാവരും ഐസ്ക്രീം കഴിച്ചു. പക്ഷെ പ്രതി തൊണ്ട വേദന കാരണം ഐസ്ക്രീം കഴിച്ചില്ല. അച്ഛനും അമ്മയും ഷുഗറിന്റെ പ്രശ്നങ്ങൾ കാരണം വളരെ കുറച്ചേ കഴിച്ചുള്ളൂ. എന്നാൽ, ആന്മരിയ മുഴുവൻ കഴിച്ചു. ഒടുവിൽ സഹോദരി മരണത്തിന് മുന്നിൽ കീഴടങ്ങുമ്പോഴും നിറഞ്ഞ ചിരിയോടെ സൈക്കോയെ പോലെ ആൽബിൻ രംഗങ്ങളെല്ലാം വീക്ഷിച്ചു.
സഹോദരനെ പൊലീസ് അറസ്റ്റ് ചെയ്തപ്പോൾ സാക്ഷര കേരളം ഒന്നാകെ ഞെട്ടി. സ്വത്തു മോഹിച്ചു സ്വന്തം സഹോദരിയെയും കുടുംബത്തെയും ഐസ്‌ക്രീമിൽ വിഷം ചേർത്ത് കൊല്ലാൻ നോക്കിയ ആൽബിനെ പൊലീസിന്റെ സമയോചിതമായ ഇടപെടലിനെ തുടർന്നാണ് അറസ്റ്റ് ചെയ്യാൻ കഴിഞ്ഞത്. ആൽബിനെ കുടുക്കാൻ പോലീസിനെ സഹായിച്ചത് സോഷ്യൽ മീഡിയ പ്ലാറ്റുഫോമുകളായിരുന്നു. സോഷ്യൽ മീഡിയയിലും വാട്സാപ്പിൽ ഒക്കെ ഇയാൾ ഇടുന്ന സ്റ്റാറ്റസുകൾ ഒരാളുടെ വ്യക്തി സ്വഭാവത്തെ തന്നെയാണ് കാണിച്ചു തരുന്നതെന്ന പൊലീസ് നിരീക്ഷണം സത്യമായി. വിശദമായ ചോദ്യം ചെയ്യലിനൊടുവിൽ ആൽബിൻ കുറ്റം ഏറ്റ് പറയുകയായിരുന്നു.