98 രാജ്യങ്ങളില്‍ നിന്നായി 809 കമ്പനികള്‍, 75,000 കോടിയുടെ നിക്ഷേപ സാധ്യത; എയറോ ഷോ ഇന്ത്യയുടെ കരുത്തിന്റെ പ്രതീകമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി



 ബംഗളൂരു : ലോകം ഇന്ത്യയെ കേവലം ഒരു വിപണി മാത്രമായല്ല കാണുന്നതെന്നും പ്രബലമായ പ്രതിരോധ പങ്കാളിയായി കൂടിയാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. ഏഷ്യയിലെ ഏറ്റവും വലിയ എയറോ ഷോയായ എയറോ ഇന്ത്യ 2023 ബംഗളൂരുവില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു നരേന്ദ്ര മോദി. 

പുതിയ ഇന്ത്യയുടെ സമീപനവും വികസിക്കാനുള്ള കഴിവുകളെയും പ്രതിഫലിക്കുന്നതാണ് എയറോ ഇന്ത്യ. ബംഗളൂരുവിന്റെ ആകാശത്ത് പുതിയ ഇന്ത്യയുടെ കരുത്താണ് ദൃശ്യമാകുന്നത്. പുതിയ ഉയരങ്ങള്‍ കീഴടക്കി ഇന്ത്യ മുന്നേറുന്നു എന്ന വ്യക്തമായ സന്ദേശമാണ് ഇത് നല്‍കുന്നതെന്നും മോദി പറഞ്ഞു.

നൂറ് രാജ്യങ്ങളാണ് എയറോ ഷോയില്‍ പങ്കെടുക്കുന്നത്. ഇതില്‍ നിന്ന് ലോകരാജ്യങ്ങള്‍ക്ക് ഇന്ത്യയിലുള്ള വിശ്വാസം വര്‍ധിച്ചതായാണ് തെളിയുന്നത്. ഇന്ത്യയില്‍ നിന്ന് തന്നെ 700 പ്രതിനിധികള്‍ ആണ് ഉള്ളത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇതിനെ ഒരു ഷോ മാത്രമായാണ് കണ്ടിരുന്നത്. എന്നാല്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ സമീപനത്തില്‍ ഏറെ മാറ്റം വന്നതായും പ്രധാനമന്ത്രി പറഞ്ഞു.

ഇന്ത്യ വന്‍ശക്തിയായി മാറുന്നതിന്റെ തെളിവായി എയറോ ഷോ മാറി കഴിഞ്ഞു. ഇന്ത്യന്‍ പ്രതിരോധ വ്യവസായത്തിന്റെ സാധ്യതകളാണ് എല്ലാവരും ഉറ്റുനോക്കുന്നത്. നിലവില്‍ കേവലം ഒരു വിപണിയില്‍ നിന്ന് മാറി, പ്രബലമായ പ്രതിരോധ പങ്കാളിയായി ഇന്ത്യ മാറിയതായും നരേന്ദ്ര മോദി പറഞ്ഞു. 

98 രാജ്യങ്ങളില്‍ നിന്നായി 809 കമ്പനികളാണ് എയറോ ഷോയില്‍ പങ്കെടുക്കുന്നത്. 

251 കരാറുകളിലായി 75,000 കോടി രൂപയുടെ നിക്ഷേപ പദ്ധതികള്‍ക്ക് രൂപം നല്‍കുന്നതിന് 
എയറോ ഷോ വേദിയാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 

 എയര്‍ബസ്, ബോയിങ്, ബ്രഹ്മോസ് എയറോസ്‌പേസ്, എച്ച്എഎല്‍, ഭാരത് ഇലക്ട്രോണിക്‌സ് ലിമിറ്റഡ് അടക്കം നിരവധി പ്രതിനിധികളാണ് എയറോ ഷോയുടെ ഭാഗമായി പങ്കെടുക്കുന്നത്. എയറോ ഷോയുടെ ഭാഗമായുള്ള അഭ്യാസ പ്രകടനം കാണാന്‍ ആയിരങ്ങളാണ് വേദിയിലേക്ക് ഒഴുകുന്നത്.

Previous Post Next Post