സിപിഎം ജനകീയ പ്രതിരേധ ജാഥയ്ക്ക് സ്കൂള്‍ ബസ് ഉപയോഗിച്ച സംഭവം; ബസ് സ്വകാര്യ വ്യക്തിയുടേതെന്ന് പഞ്ചായത്ത് പ്രസിഡന്‍റ്


സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥയ്ക്ക് പ്രവര്‍ത്തകരെ എത്തിക്കാന്‍ സ്കൂള്‍ ബസ് ഉപയോഗിച്ചെന്ന ആരോപണം നിഷേധിച്ച് ചക്കിട്ടപ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ സുനില്‍. സ്വകാര്യ വ്യക്തിയുടെ പേരിലുള്ള ബസാണിത്. വാടക നിശ്ചയിച്ചാണ് സ്‌കൂളിനായി സര്‍വ്വീസ് നടത്തുന്നത്. സ്‌കൂള്‍ ബസ് തകരാറായതിനാല്‍ സ്വകാര്യ വ്യക്തിയുമായി ജനകീയ കമ്മിറ്റി കരാറിലേര്‍പ്പെട്ടിട്ടുണ്ടെന്നും ഇതിന്‍റെ അടിസ്ഥാനത്തിലാണ് സര്‍വീസ് നടത്തുന്നതെന്നും സുനില്‍ വ്യക്തമാക്കി.

സിപിഎമ്മിന്റെ ജനകീയ പ്രതിരോധ ജാഥയ്ക്ക് ആളുകളെ എത്തിക്കാന്‍, കോഴിക്കോട്  മുതുകാട് പ്ലാന്റേഷന്‍ സ്‌കൂള്‍ ബസ് ദുരുപയോഗം ചെയ്‌തെന്ന ആരോപണം ശരിയല്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിഷയത്തില്‍ ആരോപണം ഉന്നയിച്ച ടി സിദ്ദിഖ് എംഎല്‍എ അടക്കമുള്ളവര്‍ വസ്തുത അന്വേഷിക്കാന്‍ തയ്യാറാകണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ സുനില്‍ പറഞ്ഞു.

സേവനം എന്ന നിലയിലാണ് സ്‌കൂളുമായി കരാറില്‍ ഏര്‍പ്പെട്ടതെന്ന് ഉടമസ്ഥന്‍ ഷിബിന്‍ പറഞ്ഞു. തൊടുപുഴയിലെ സ്വകാര്യ സ്‌കൂളിനായി സര്‍വ്വീസ് നടത്തിയ ബസ് വാങ്ങിയതാണ്. ഇതനുസരിച്ച് മാര്‍ച്ച് 31 വരെയുള്ള ടാക്‌സ് അടച്ചിട്ടുണ്ട്. സ്‌കൂളുമായി കരാറില്‍ ഏര്‍പ്പെട്ടതോടെ ബോര്‍ഡ് സ്ഥാപിച്ചെന്നും ഷിബിന്‍ പറഞ്ഞു. സംഭവത്തില്‍ നടപടി ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് ഡിഡിഇയ്ക്ക് നല്‍കിയ പരാതിയില്‍ വകുപ്പ് തല അന്വേഷണം തുടങ്ങി. സംഭവത്തില്‍ വിദ്യാഭ്യാസ വകുപ്പ് സ്‌കൂള്‍ പ്രിന്‍സിപ്പാളില്‍ നിന്ന് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.
Previous Post Next Post