അടിമാലിയിൽ ആദിവാസി യുവാവിനെ മർദിച്ച സംഭവത്തിൽ ഒരാൾ പോലീസ് പിടിയിൽ അക്രമത്തിൽ കണ്ടാൽ അറിയാവുന്ന ആൾക്കായി തിരച്ചിൽ ആരംഭിച്ചതായി പോലീസ്


അടിമാലി :അടിമാലിയിൽ ആദിവാസി യുവാവിനെ മർദിച്ച സംഭവത്തിൽ പ്രതി ജസ്റ്റിന്‍ കുളങ്ങര പിടിയില്‍. മർദ്ദനമേറ്റ കഞ്ഞിക്കുഴി സ്വദേശി വിനീതിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. ഉല്‍സവപ്പറമ്പില്‍ സംഘര്‍ഷമുണ്ടാക്കിയ കേസില്‍ ജസ്റ്റിന്‍ ജയില്‍ മോചിതനായത് ഇന്നലെയാണ്. ജസ്റ്റിനും, കണ്ടാൽ അറിയാവുന്ന മറ്റൊരാൾക്കും എതിരെയാണ് കേസ്.മര്‍ദ്ദന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ വിഷയത്തില്‍ പട്ടിക ജാതി പട്ടിക ഗോത്ര വര്‍ഗ്ഗ കമ്മീഷന്‍  സ്വമേധയ കേസ് എടുത്തിരുന്നു.

പൊലീസിന് സ്വമേധയാ കേസെടുക്കാം എന്നിരിക്കെ നടപടി വൈകിപ്പിച്ചതിൽ വിമർശനം ശക്തമാണ്. സംഭവത്തെക്കുറിച്ച് അറിയില്ലെന്ന് ആയിരുന്നു ആദ്യഘട്ടത്തിൽ പൊലീസിന്റെ മറുപടി. എന്നാൽ പൊലീസ് വാദം തെറ്റ് എന്ന് തെളിയിച്ച് സ്ഥലത്ത് പൊലീസിന്റെ സാന്നിധ്യം വ്യക്തമാക്കുന്ന ദൃശ്യങ്ങൾ ഇന്നലെ പുറത്തുവന്നിരുന്നു. കേസിൽ എസ്.സി– എസ്.ടി കമ്മീഷൻ കൂടി ഇടപെട്ടതോടെയാണ് യുവാവിന്റെ മൊഴി രേഖപ്പെടുത്തി കേസ് എടുത്തത് .7 ദിവസത്തിനകം അന്വേഷിച്ചു റിപ്പോർട്ട് നൽകാൻ ജില്ലാ പോലീസ് മേധാവിക്കും,അടിമാലി ട്രൈബൽ ഡെവലപ്മെന്റ്ഓഫീസർക്കും കമ്മീഷൻ നിർദേശം നൽകി.

അടിമാലി ശാന്തഗിരി മഹേശ്വര ക്ഷേത്രത്തിനും സമീപത്തെ വിദ്യാലയത്തിനും ഇടയിലൂടെ കടന്നു പോകുന്ന റോഡില്‍ വച്ച് യുവാവിന് മര്‍ദ്ദനമേല്‍ക്കുന്ന ദൃശ്യങ്ങളാണ് നവമാധ്യങ്ങളിലൂടെ പ്രചരിപ്പിക്കപ്പെട്ടത്.ഇതിനെതിരെ വ്യാപക പ്രതിഷേധം ഉയരുകയും നിരവധിയാളുകള്‍ വീഡിയോ ഷെയര്‍ ചെയ്യുകയും ചെയ്തു.ഉത്സവാഘോഷങ്ങള്‍ക്കിടെ ക്ഷേത്രപരിസരത്ത് നടന്ന അതിക്രമ സംഭവത്തില്‍ ക്ഷേത്രം ഭാരവാഹികള്‍ പ്രതിഷേധിക്കുകയും പിന്നീട് പോലീസ് നടപടി ഉണ്ടാവുകയും ചെയ്തിരുന്നു.
Previous Post Next Post