സിസേറിയന് പിന്നാലെ അമ്മയും കുഞ്ഞും മരിച്ച സംഭവം: രണ്ട് ഡോക്ടർമാർക്കെതിരെ കേസ്


 തൃശ്ശൂർ : പ്രസവ ശസ്ത്രക്രിയയ്ക്ക് പിന്നാലെ അമ്മയും കുഞ്ഞും മരിച്ച സംഭവത്തിൽ രണ്ട് ഡോക്ടർമാർക്കെതിരെ കേസെടുത്തു.

 ചിറ്റൂർ താലൂക്ക് ആശുപത്രിയിലെ ഡോ.കൃഷ്ണനുണ്ണി, ഡോ. ദീപിക എന്നിവർക്കെതിരെയാണ് കേസെടുത്തത്. മനപ്പൂർവമല്ലാത്ത നരഹത്യാക്കുറ്റമാണ് ഇരുവർക്കുമെതിരെ ചുമത്തിയിരിക്കുന്നത്. 

നല്ലേപ്പുള്ളി സ്വദേശി അനിത ഇന്നലെയാണ് തൃശ്ശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ചത്.

 തിങ്കളാഴ്ചയാണ് അനിതയെ ചിറ്റൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പ്രസവവേദന വരാത്തതിനെ തുട‍ർന്നാണ് ഇന്നലെ അനിതക്ക് സിസേറിയൻ നടത്തിയത്.

 കുഞ്ഞിനെ പുറത്തെടുത്തതിനെ തുടർന്ന് അമിതമായ രക്തസ്രാവമുണ്ടായതോടെ അമ്മയേയും കുഞ്ഞിനെയും തൃശൂർ മെ‍ഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

 അനിതയുടെ പ്രസവ ശസ്ത്രക്രിയയിൽ ഡോക്ടർമാർക്ക് അനാസ്ഥയും അശ്രദ്ധയും ഉണ്ടായെന്നാണ് പ്രാഥമിക വിലയിരുത്തൽ. ഇന്ന് ഡോക്ടർമാരുടെ വിശദമൊഴി എടുക്കും.
Previous Post Next Post