കൊച്ചി : ഐഎസ്എൽ ഒന്‍പതാം സീസണില്‍ സ്വന്തം കാണികള്‍ക്ക് മുന്നില്‍ കേരള ബ്ലാസ്റ്റേഴ്സിന് ഇന്ന് അവസാന ലീഗ് മത്സരം.
കൊച്ചിയിൽ വൈകിട്ട് ഏഴരയ്ക്ക് തുടങ്ങുന്ന മത്സരത്തിൽ കരുത്തരായ ഹൈദരാബാദ് എഫ്സിയാണ് എതിരാളികള്‍. പ്ലേ ഓഫ് മത്സരത്തിനായി മികച്ച മുന്നൊരുക്കം നടത്താനായിരിക്കും മത്സരത്തില്‍ ബ്ലാസ്റ്റേഴ്സിന്‍റെ ശ്രമം.
നോക്കൗട്ട് ചിത്രം തെളിഞ്ഞതിനാൽ ഇന്നത്തെ കേരള ബ്ലാസ്റ്റേഴ്സ്-ഹൈദരാബാദ് എഫ്സി മത്സരത്തിന് പ്രസക്തിയില്ല.
എന്നാൽ രണ്ട് ലക്ഷ്യങ്ങളോടെയാണ് ബ്ലാസ്റ്റേഴ്സ് സ്വന്തം കാണികൾക്ക് മുന്നിലിറങ്ങുക.
ഒന്ന്, ജയിച്ച് എലിമിനേറ്റര്‍ മത്സരത്തിലേക്ക് ആത്മവിശ്വാസത്തോടെ പോകാം. രണ്ട്, ബെംഗളൂരു എഫ്സിക്കെതിരെ എലിമിനേറ്റര്‍ ജയിച്ചാൽ സെമിയിലെ എതിരാളി ഇതേ ഹൈദരാബാദാണ്. അവര്‍ക്ക് ഒരു മുന്നറിയിപ്പ് കൊടുക്കാം. അതിനാല്‍ ഇന്നത്തെ കളി ബ്ലാസ്റ്റേഴ്സിനെ സംബന്ധിച്ച് പരിശീലന മത്സരത്തിന് സമാനം.
കൊച്ചിയിലെ റെക്കോർഡുകളും കാണികളും തന്നെ ബ്ലാസ്റ്റേഴ്സിന്‍റെ കരുത്ത്. ഹോം ഗ്രൗണ്ടിൽ ഉജ്ജ്വല പ്രകടനമാണ് ഈ സീസണിൽ ബ്ലാസ്റ്റേഴ്സിന്‍റേത്. കളിച്ച ഒന്‍പതിൽ ഏഴിലും ജയം സ്വന്തമാക്കി. ഹൈദരാബാദിനെ അവരുടെ തട്ടകത്തിൽ പോയും ബ്ലാസ്റ്റേഴ്സ് തോൽപ്പിച്ചിരുന്നു. ഒറ്റ ഗോളിനായിരുന്നു ജയം.
ഒരു മത്സരത്തിലെ വിലക്കിന് ശേഷം അഡ്രിയാൻ ലൂണയും പരിക്ക് ഭേദമായി പ്രതിരോധതാരം മാര്‍കോ ലെസ്കോവിച്ചും തിരിച്ചെത്തുന്നതും ബ്ലാസ്റ്റേഴ്സിന്‍റെ ആത്മവിശ്വാസം കൂട്ടും.
എന്നാൽ കഴിഞ്ഞ കളിയിൽ റെഡ് കാര്‍ഡ് വാങ്ങിയ മലയാളി താരം കെ പി രാഹുലിന് ഇന്ന് കളിക്കാനാവില്ല. പോയിന്‍റ് പട്ടികയിൽ രണ്ടാം സ്ഥാനക്കാരായി സെമിയിലേക്ക് നേരിട്ട് യോഗ്യത നേടിയ ഹൈദരാബാദിന് ആശങ്കകളില്ലാതെ കളിക്കാവുന്ന മത്സരമാണിത്. നിലവിലെ ചാമ്പ്യന്മാരുടെ കരുത്ത് ക്യാപറ്റനും മുൻ ബ്ലാസ്റ്റേഴ്സ് താരവുമായ സൂപ്പർ താരം ബര്‍തലോമിയോ ഒഗ്ബച്ചെയാണ്.