കോട്ടയത്ത് ശമ്പളം നല്കാത്തതിന് ബാഡ്ജ് ധരിച്ച് പ്രതിഷേധിച്ച കെഎസ്ആര്‍ടിസി വനിതാ കണ്ടക്ടർക്ക് സ്ഥലം മാറ്റം



 കോട്ടയം: ശമ്പളം നല്കാത്തതിന്  ബാഡ്ജ് ധരിച്ച് പ്രതിഷേധിച്ച കെഎസ്ആര്‍ടിസി വനിതാ കണ്ടക്ടര്‍ക്ക് സ്ഥലം മാറ്റം.
 ശമ്പളക്കുടിശ്ശിക നല്കാത്തതില്‍ പ്രതിഷേധിച്ച് ശമ്പള രഹിത സേവനം 41-ാം ദിവസം എന്ന ബാഡ്ജ് ധരിച്ച് ജോലിക്കെത്തിയ അഖില എസ് നായരെ വൈക്കം ഡിപ്പോയില്‍ നിന്നും പാലായിലേക്കാണ്  മാനേജ്‌മെന്റ് സ്ഥലം മാറ്റിയത്. 

അഖിലയുടെ പ്രതിഷേധം സര്‍ക്കാരിന് നാണക്കേടായി. സര്‍ക്കാറിനേയും കോര്‍പ്പറേഷനേയും അപകീര്‍ത്തിപ്പെടുത്തിയെന്നും അച്ചടക്ക ലംഘനമാണെന്നും ആരോപിച്ചാണ് നടപടി.

 ആരോടും പരിഭവം പ്രകടിപ്പിക്കാതെ ജോലി ചെയ്തുകൊണ്ടുതന്നെ പ്രതിഷേധിച്ച അഖിലയുടെ ചിത്രം സമൂഹ മാധ്യമങ്ങളില്‍ വൈറലാവുകയും പൊതുസമൂഹത്തില്‍ ചര്‍ച്ചയാവുകയും ചെയ്തിരുന്നു. 

ശമ്പളം ലഭിക്കാതെ സാമ്പത്തിക പ്രതിസന്ധിയിലായതോടയാണ് താന്‍ പ്രതിഷേധിച്ചത്. അതും ജോലി കൃത്യമായി ചെയ്തുകൊണ്ട്, യാത്രക്കാര്‍ക്ക് ഒരുവിധ ബുദ്ധിമുട്ടും ഉണ്ടാക്കാതെ നിശബ്ദമായാണ്  പ്രതിഷേധിച്ചത്. ജനുവരി 11നായിരുന്നു  മൗന പ്രതിഷേധം.

 അതിനുശേഷം കോട്ടയം ഡിപ്പോയിലെ സ്‌ക്വാഡ് ഐസി വിളിപ്പിച്ച് സംഭവത്തില്‍ അഖിലയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. തുടര്‍ന്ന് രണ്ട് മാസങ്ങള്‍ക്ക് ശേഷമാണ് അഖിലയെ സ്ഥലം മാറ്റിയത്.

 വൈക്കം സ്വദേശിനിയായ അഖിലയെ വൈക്കത്ത് നിന്നും പാലായിലേക്കാണ് മാറ്റിയത്.  ഭരണ സൗകര്യാര്‍ത്ഥമെന്നാണ് കെഎസ്ആര്‍ടിസി യുടെ വ്യാഖ്യാനം. ഡ്യൂട്ടി ദിവസം പാലായില്‍ അഖില റിപ്പോര്‍ട്ട് ചെയ്യേണ്ടത് രാവിലെ ആറ് മണിക്കാണ്.

 ശനിയാഴ്ച തന്നോട് ജോലിക്ക് വരേണ്ടതില്ലെന്ന് ഡിപ്പോയില്‍ നിന്നും അറിയിച്ചുവെന്നും  കെഎസ്ആര്‍ടിസി സ്ഥലംമാറ്റ ഉത്തരവൊന്നും  തനിക്ക് നല്കിയിട്ടില്ലെന്നും അഖില പറഞ്ഞു. 

മാര്‍ച്ച് 23നാണ് അഖിലയുടെ സ്ഥലംമാറ്റ ഉത്തരവ് കെഎസ്ആര്‍ടിസി ചീഫ് ഓഫീസില്‍ പുറത്തിറങ്ങിയത്. കെഎസ്ആര്‍ടിസി ബിഎംഎസ് യൂണിയന്‍ സംസ്ഥാന കമ്മിറ്റി അംഗമാണ് അഖില. കെഎസ് ആര്‍ടിസിയുടെ ഈ നടപടിക്കെതിരെ ശക്തമായി പ്രതിഷേധിക്കുമെന്ന് ബിഎംഎസ് അറിയിച്ചിട്ടുണ്ട്.


Previous Post Next Post