കാട്ടാനയെ കൊന്ന് കുഴിച്ചിട്ടു, കൊമ്പ് മുറിച്ച് വിൽക്കാൻ ശ്രമം; ഒന്നാം പ്രതിയായ തോട്ടം ഉടമയും സഹായിയും കീഴടങ്ങി



 
 തൃശൂർ: മുള്ളൂർക്കര വാഴക്കോട് റബർ തോട്ടത്തിൽ വൈദ്യുതി ആഘാതമേൽപ്പിച്ച് കാട്ടാനയെ കൊന്നു കുഴിച്ചിട്ട സംഭവത്തിൽ തോട്ടമുടമ ഉൾപ്പെടെ രണ്ട് പേർ കീഴടങ്ങി. മുഖ്യപ്രതി വാഴക്കോട് മണിയൻചിറ റോയ് ജോസഫ്, നാലാം പ്രതി മുള്ളൂർക്കര വാഴക്കോട് മുത്തുപണിക്കൽ വീട്ടിൽ ജോബി എം ജോയ് എന്നിവരാണ് കീഴടങ്ങിയത്. വനം വകുപ്പിന്റെ മച്ചാട് റെയ്ഞ്ച് ഓഫീസിലെത്തിയാണ് ഇരുവരും കീഴടങ്ങിയത്. 

സംഭവ ശേഷം ഇരുവരും ഒളിവിലായിരുന്നു. ഇരുവരും വിവിധ സ്ഥലങ്ങളിൽ യാത്രയിലായിരുന്നുവെന്നും പറയുന്നു. ഇവരെ വിശദമായി ചോദ്യം ചെയ്യുന്നു. കേസിൽ പിടിയിലായവരുടെ എണ്ണം ഇതോേടെ നാലായി. കേസിൽ ഉൾപ്പെട്ട ഏതാനും ചിലർ കൂടിയുണ്ട്. ഇവർ ഇപ്പോഴും ഒളിവിലാണ്. നേരത്തെ ഒരു കൊമ്പിന്റെ പകുതി മുറിച്ചു കടത്തി വിൽക്കാൻ ശ്രമിക്കുന്നതിനിടെ കോടനാട് വനം വകുപ്പ് അധികൃതർ പിടികൂടിയ പട്ടിമറ്റം താരച്ചാലിൽ അഖിൽ മോഹനൻ, വിനയൻ എന്നിവർ‌ റിമാൻ‍ഡിലാണ്.

ഇക്കഴിഞ്ഞ ജൂൺ 14നാണ് ഷോക്കേറ്റ് ആന ചരിഞ്ഞത്. 15നു കുഴിച്ചു മൂടിയെന്നും കാട്ടു പന്നിയെ പിടികൂടാൻ വച്ച വൈദ്യുതി ലൈനിൽ നിന്നു ഷോക്കേറ്റാണ് ആന ചരിഞ്ഞതെന്നുമാണ് പ്രതികൾ പറയുന്നത്. ഈ മാസം 14നാണ് ജഡം പുറത്തെടുത്തത്. ആനയെ കുഴിച്ചിടാൻ എത്തുകയും കൊമ്പിന്റെ പകുതി മുറിച്ചു മാറ്റി വിൽക്കാൻ ശ്രമിക്കുന്നതിനിടെ അഖിൽ മോഹനനെ വനം വകുപ്പ് ഉദ്യോഗസ്ഥർ പിടികൂടി ചോദ്യം ചെയ്തപ്പോഴാണ് സംഭവത്തിന്റെ ചുരുളഴിഞ്ഞത്. വിനയൻ കൊമ്പ് വിൽക്കാൻ അഖിലിനെ സഹായിക്കുകയായിരുന്നു.


Previous Post Next Post