തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയ്‌ക്കെതിരായി നടൻ വിനായകൻ നടത്തിയ വിവാദ പരാമർശത്തിൽ രൂക്ഷ വിമർശനവുമായി നടനും എം.എൽ.എയുമായ കെ.ബി ഗണേഷ് കുമാർ രംഗത്ത്. വിനായകന്റെ പരാമർശം വളരെ ലജ്ജാകരവും ദൗർഭാഗ്യകരവുമാണെന്നും സംസ്‌കാര ശൂന്യർക്ക് മാത്രമെ ഇത്തരത്തിൽ പറയാനാകൂ എന്നും ഗണേഷ് കുമാർ പറഞ്ഞു. ഇത്തരത്തിലുള്ളവരെ കലാകാരന്മാരുടെ കൂട്ടത്തിൽ പെടുത്താതെ ലഹരിയടിച്ച് റോഡിൽ കിടക്കുന്നവരുടെ കൂട്ടത്തിൽപ്പെടുത്തണണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘വളരെ ദൗർഭാഗ്യകരവും കേരളത്തെ സമൂഹത്തെ സംബന്ധിച്ച് ലജ്ജാകരവുമായ ഒരു പരാമർശമാണ് വിനായകൻ നടത്തിയിരിക്കുന്നത്. ഒരാളുടെ നിലവാരം നമുക്ക് മനസിലാകുന്നത് ഇത്തരം വർത്തമാനങ്ങളിലൂടെയാണ്. ഇത് നാണംകെട്ട ഒരു പരാമർശമാണ്. ഉമ്മൻചാണ്ടിയെപ്പോലെ ഉള്ള പൊതുപ്രവർത്തകനെക്കൊണ്ട് പാവങ്ങൾക്ക് പല ഗുണങ്ങളുമുണ്ട്. ഉമ്മൻചാണ്ടി, ആര് എന്ത് സഹായത്തിനു ചെന്നാലും പാർട്ടി നോക്കാതെ അവർക്ക് വേണ്ടി ഇറങ്ങിത്തിരിക്കുന്ന ആളാണ്.
അദ്ദേഹത്തെക്കുറിച്ച് സമൂഹത്തിന് യാതൊരു ഉപകാരവുമില്ലാത്ത ഒരാൾക്ക് പറയാൻ യാതൊരു യോഗ്യതയും അർഹതയുമില്ല. സംസ്‌കാര ശൂന്യനായ ഒരാളെക്കൊണ്ടേ ഇത്തരത്തിൽ പെരുമാറാൻ കഴിയൂ. ഉമ്മൻ ചാണ്ടി സാറിന്റെ കുടുംബത്തിന് പരാതിയുണ്ടോ എന്നതല്ല വിഷയം. ഇത്തരം സംസ്‌കാര ശൂന്യർക്കെതിരെ പൊലീസ് സ്വമേധയാ കേസെടുക്കണം. അല്ലെങ്കിൽ കോടതി ഇടപെട്ട് കേസെടുക്കണം.
സുകുമാർ അഴിക്കോടിനെപോലെയുള്ള സാംസ്‌കാരിക നായകന്മാർ കേരളത്തിൽ ജീവിച്ചിരുന്നിട്ടുണ്ട്. എം.ടി വാസുദേവൻ നായർ, ടി പദ്മനാഭൻ തുടങ്ങിയ വലിയ സാഹിത്യ കാരന്മാരും പ്രമുഖരും ജീവിച്ചിക്കുന്ന കേരളത്തിൽ, ഇതുപോലെയുള്ള ആളുകളെ സാംസ്‌കാരിക നായകൻ എന്ന കാറ്റഗറിയിൽ ഉൾപ്പെടുത്താൻ ആരും ശ്രമിക്കരുത്. ഇവരെയൊക്കെ ലഹരിയടിച്ച് റോഡിൽ കിടക്കുന്ന ആളുകളുടെ കൂട്ടത്തിൽ ചേർക്കുക. ഇവരെയൊന്നും മാന്യന്മാരുമായി ചേർത്ത് വായിക്കരുത്.’