കോളേജിലെ ടോയ്‌ലറ്റില്‍ നിന്നും സഹപാഠിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയ മൂന്ന് വിദ്യാര്‍ത്ഥിനികള്‍ക്ക് സസ്‌പെൻഷൻ.


കോളേജിലെ ടോയ്‌ലറ്റില്‍ നിന്നും സഹപാഠിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയ മൂന്ന് വിദ്യാര്‍ത്ഥിനികള്‍ക്ക് സസ്‌പെൻഷൻ. മൊബെെല്‍ ക്യാമറ ഉപയോഗിച്ചായിരുന്നു ദൃശ്യങ്ങള്‍ പകര്‍ത്തിയത്. കര്‍ണാടകയിലെ ഉഡുപ്പിയില്‍ സ്ഥിതി ചെയ്യുന്ന മെഡിക്കല്‍ ഇൻസ്റ്റിറ്റ്യൂട്ടിലാണ് സംഭവം. കോളേജിലെ ഒപ്‌റ്റോമെട്രി വിദ്യാര്‍ത്ഥികളായ അലിമത്തുല്‍ ഷൈഫ, ഷബാനാസ്, ആലിയ എന്നിവര്‍ക്കെതിരെയാണ് നടപടി.

കോളേജില്‍ മൊബെെല്‍ ഫോണിന് വിലക്കുണ്ട്. എന്നിട്ടും കോളേജില്‍ ഫോണ്‍ കൊണ്ടുവന്നു, ടോയ്‌ലറ്റിലെ സഹപാഠിയുടെ വീഡിയോ ചിത്രീകരിച്ചു എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് നടപടിയെടുത്തത്. സഹപാഠിയുടെ വീഡിയോ ചിത്രീകരിച്ച സംഭവം ഇവര്‍ തന്നെയാണ് പുറത്തുപറഞ്ഞത്. മറ്റൊരാളായിരുന്നു തങ്ങളുടെ ലക്ഷ്യമെന്നും അബദ്ധത്തിൽ വീഡിയോ ചിത്രീകരിക്കുകയായിരുന്നുവെന്നും ഇരയോട് ഇവർ പറഞ്ഞു. തുടര്‍ന്ന് ഇരയായ പെണ്‍കുട്ടി കോളേജ് അധികൃതരെ അറിയിക്കുകയായിരുന്നു. കുറ്റക്കാരായ മൂന്ന് പെണ്‍കുട്ടികളെയും സസ്പെൻഡ് ചെയ്‌തെന്നും പൊലീസില്‍ പരാതി നല്‍കിയെന്നും കോളേജ് അധികൃതര്‍ വ്യക്തമാക്കി.

വീഡിയോ ചിത്രീകരിക്കാൻ വിദ്യാര്‍ത്ഥിനികള്‍ ഉപയോഗിച്ച ഫോണ്‍ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. പരാതി ലഭിച്ചെന്നും അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു.
أحدث أقدم