കൈക്കൂലി കേസ്; മുന്‍ തഹസില്‍ദാറിന് നാല് വര്‍ഷം തടവും പിഴയും

തൊടുപുഴ: 9 വര്‍ഷം മുമ്പ് 10,000 രൂപ കൈക്കൂലി വാങ്ങിയ കേസില്‍ തൊടുപുഴ താലൂക്ക് മുന്‍ തഹസില്‍ദാര്‍ക്ക് നാല് വര്‍ഷം തടവും 65,000 രൂപ പിഴയും ശിക്ഷ. 

ജോയ് കുര്യാക്കോസിനെയാണ് കേസില്‍ കുറ്റക്കാരനെന്ന് കണ്ടെത്തി മൂവാറ്റുപുഴ വിജിലന്‍സ് കോടതി ശിക്ഷിച്ചത്.
2013 മുതല്‍ തൊടുപുഴ തഹസില്‍ദാര്‍ ആയിരുന്നു ജോയ് കുര്യാക്കോസ്. പരാതിക്കാരനായ പാറപ്പുഴ സ്വദേശി നിര്‍മിച്ച വീടിന്റെ നിര്‍മാണ കരം നിശ്ചയിക്കാന്‍ വില്ലേജ് ഓഫീസര്‍ നടപടിയെടുത്തു. അളവുകള്‍ പരിധിക്ക് മുകളിലായിരുന്നതിനാല്‍ ഡെപ്യൂട്ടി തഹസില്‍ദാര്‍ പരിശോധിക്കണമായിരുന്നു. ഡെപ്യൂട്ടി തഹസില്‍ദാര്‍ കെട്ടിടം പരിശോധിച്ചപ്പോള്‍ അളവുകള്‍ ആഡംബര നികുതി ഈടാക്കാവുന്ന പരിധിയിലായിരുന്നു. ഇതിനിടെയാണ് തഹസില്‍ദാരായിരുന്ന ജോയ് കുര്യാക്കോസ് സ്ഥലം സന്ദര്‍ശിക്കുന്നത്. ആഡംബര നികുതി ഒഴിവാക്കി തരാന്‍ പരാതിക്കാരന്‍ തഹസില്‍ദാര്‍ക്ക് അപേക്ഷ സമര്‍പ്പിച്ചു.

ഇതിനുവേണ്ടി 2014 ജനുവരി 30ന് ജോയ് കുര്യാക്കോസ് 12,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടു. പരാതിക്കാരന്‍ ഈ വിവരം ഫെബ്രുവരി 4ന് വിജിലന്‍സ് ഡിവൈഎസ്പിയെ ധരിപ്പിച്ച് പരാതി നല്‍കി. 

ആറിന് വിജിലന്‍സ് നിര്‍ദേശാനുസരണം ഇയാള്‍ 10,000 രൂപ തഹസില്‍ദാര്‍ക്ക് നല്‍കി. കൈയില്‍ തരാതെ തുക ബാഗിനടിയില്‍ വയ്ക്കണമെന്ന് ജോയ് കുര്യാക്കോസ് ആവശ്യപ്പെട്ടു. ഈ സമയം നേരത്തെ നിശ്ചയിച്ച പ്രകാരം ഇടുക്കി വിജിലന്‍സ് മുന്‍ ഡിവൈഎസ്പി രതീഷ് കൃഷ്ണന്‍ അറസ്റ്റ് ചെയ്ത് പണം പിടിച്ചെടുക്കുകയായിരുന്നു.
ജോയ് കുര്യാക്കോസ് ഒരാഴ്ചയ്ക്ക് ശേഷം ജാമ്യത്തിലിറങ്ങി പിന്നീട് സര്‍വീസില്‍ നിന്ന് വിരമിക്കുകയും ചെയ്തു. 

കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തി ഇടുക്കി വിജിലന്‍സ് മുന്‍ ഡിവൈഎസ്പി ആന്റണി ടി.എ. കുറ്റപത്രം സമര്‍പ്പിച്ചു. കഴിഞ്ഞ വര്‍ഷം അവസാനമായി കേസിന്റെ വിചാരണ ആരംഭിച്ചത്. പ്രോസിക്യൂഷന് വണ്ടി വിജിലന്‍സ് പബ്ലിക്ക് പ്രോസിക്യൂട്ടര്‍ സരിത വി.എ. ഹാജരായി.

Previous Post Next Post