തിരുവല്ല : എഐക്യാമറയിൽ നിന്നു രക്ഷപെടാൻ മാസ്ക് ഉപയോഗിച്ച് മുൻപിലെയും പുറകിലെയും റജിസ്ട്രേഷൻ നമ്പർ മറച്ച ഇരുചക്രവാഹനം മോട്ടർ വാഹന വകുപ്പ് പിടികൂടി. ഇതോടൊപ്പം റജിസ്ട്രേഷൻ നമ്പർ വ്യക്തതയില്ലാതെ പ്രദർശിപ്പിച്ചതും രൂപമാറ്റം വരുത്തിയതുമായ മറ്റൊരു വാഹനവും പിടികൂടി. കുന്നന്താനം സ്വദേശികളായ വിദ്യാർഥികളുടേതാണ് വാഹനങ്ങൾ.
രണ്ടു വാഹനങ്ങൾക്കും കൂടി ഇരുപതിനായിരത്തിനു മേൽ പിഴ ഈടാക്കുമെന്നും ലൈസൻസ് സസ്പെൻഡ് ചെയ്യാൻ ശുപാർശ ചെയ്യുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. മറ്റു ഗുരുതര കുറ്റകൃത്യങ്ങളിൽ ഈ വാഹനങ്ങൾ
ഉൾപ്പെട്ടിട്ടുണ്ടോ എന്നു പരിശോധിക്കാൻ പൊലീസ്, എക്സൈസ് വകുപ്പുകൾക്കു വിവരങ്ങൾ കൈമാറും.
ക്യാമറയിൽ പതിഞ്ഞിരുന്നെങ്കിൽ 500 രൂപയിൽ തീരുമായിരുന്ന പിഴയാണ് നിയമത്തെ കബളിപ്പിക്കാനുള്ള
അതിസാമർഥ്യം മൂലം വൻ തുകയായത്. മോട്ടർ വാഹനവകുപ്പ് പത്തനംതിട്ട എൻഫോഴ്സ്മെന്റ് വിഭാഗം
ഇൻസ്പെക്ടർ പി.വി.അനീഷിന്റെ നേതൃത്വത്തിൽ എം.ഷമീർ, മനു വിശ്വനാഥ്, സ്വാതി ദേവ്, എസ്.സാബു
എന്നിവരടങ്ങിയ സംഘമാണ് ബൈക്കുകൾ പിടികൂടിയത്