ലണ്ടനില്‍ അള്‍ട്രാ-ലോ എമിഷന്‍ സോണ്‍ വിപുലീകരണം തിങ്കളാഴ്ച പ്രാബല്യത്തില്‍; പഴയ വാഹനങ്ങള്‍ക്ക് കൂടുതല്‍ ഇടങ്ങളില്‍ 12.50 പൗണ്ട് സര്‍ചാര്‍ജ്ജ്


യു.കെ.:  
തിങ്കളാഴ്ച  അര്‍ദ്ധരാത്രി മുതല്‍ ലണ്ടന്‍ നിവാസികള്‍ ഏറെ ആശങ്കയോടെ കാത്തിരിക്കുന്ന ഒരു പദ്ധതിക്ക് തുടക്കമാകും. ലണ്ടന്‍ മേയര്‍ സാദിഖ് ഖാന്റെ സെന്‍ഡ്രല്‍ ലണ്ടനിലെ അള്‍ട്രാ-ലോ എമിഷന്‍ സോണ്‍- ഉലെസ് പദ്ധതിയാണ് പ്രാബല്യത്തിലാവുന്നത് . വര്‍ഷങ്ങള്‍ നീണ്ട പ്രതിഷേധങ്ങള്‍ക്കും,ഹൈക്കോടതി പോരാട്ടത്തിനും ഒടുവിലാണ് സെന്‍ഡ്രല്‍ ലണ്ടന്‍ മുതല്‍ എം25 വരെയുള്ള ഉലെസ് സോണ്‍ പ്രാബല്യത്തില്‍ വരുന്നത്.

ലേബര്‍ മേയറുടെ ഓഫീസിന് 2025 ആകുന്നതോടെ 1.1 ബില്ല്യണ്‍ അധിക വാര്‍ഷിക വരുമാനം നേടാന്‍ ഇതുവഴിയൊരുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. രാഷ്ട്രീയ വിജയമാണെങ്കില്‍ പോലും പഴയ വാഹനങ്ങള്‍ ഉലെസ് മേഖലയില്‍ ഉപയോഗിക്കുന്നതിന് ജനങ്ങളില്‍ നിന്നും 12.50 പൗണ്ട് പ്രതിദിനം ഈടാക്കാനുള്ള പദ്ധതി മേയര്‍ സാദിഖ് ഖാന്റെ പ്രതിച്ഛായയ്ക്ക് കളങ്കം വരുത്തിക്കഴിഞ്ഞു.

എന്‍വയോണ്‍മെന്റല്‍ ടാക്‌സ് ഈടാക്കാന്‍ സ്ഥാപിച്ച പത്തില്‍ ഒന്‍പത് ക്യാമറകളും മോഷ്ടിക്കപ്പെടുകയോ, നശിപ്പിക്കുകയോ ചെയ്തിട്ടുണ്ടെന്നാണ് കണക്ക്. ബ്ലേഡ് റണ്ണേഴ്‌സ് എന്നറിയപ്പെടുന്ന ഒരു സംഘം തന്നെ ക്യാമറകളുടെ വയര്‍ മുറിച്ചും, ഉപകരണങ്ങള്‍ കേടാക്കിയും മുന്നേറുന്നുണ്ട്. 75 മില്ല്യണ്‍ മുടക്കി 2750 പുതിയ ക്യാമറകളാണ് ഖാന്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നത്.

വായുവിനെ ശുദ്ധീകരിക്കാനുള്ള ശ്രമങ്ങളാണ് ഗൂഢാലോചന പ്രചരിപ്പിച്ച് മുടക്കാന്‍ നോക്കുന്നതെന്ന് സാദിഖ് ഖാന്‍ അവകാശപ്പെട്ടു. എന്നാല്‍ ഉലെസ് വ്യാപനം പല സാധാരണക്കാരുടെയും യാത്രകള്‍ക്ക് മുടക്കം വരുത്തും. പ്രത്യേകിച്ച് വികലാംഗത്വം ബാധിച്ച ആളുകള്‍ക്ക് പഴയ കാറുകള്‍ മാറ്റി പുതിയത് ഉണ്ടെങ്കില്‍ മാത്രം യാത്ര ചെയ്യാന്‍ കഴിയുന്ന അവസ്ഥയാണ്. ബ്രെക്സ്ലി, ബ്രോംലി, ഹാരോ, ഹില്ലിംഗ്ടണ്‍ ബറോകളും, സറേ കൗണ്ടി കൗണ്‍സിലും പദ്ധതി തടയാന്‍ ശ്രമിച്ചെങ്കിലും കോടതി പോരാട്ടത്തില്‍ തോറ്റിരുന്നു. എന്നാല്‍ പ്രതിഷേധം കനപ്പിക്കാനാണ് ഇത് സഹായകമായത്.

Previous Post Next Post