പത്തനംതിട്ട: ശബരിമലയിൽ ഓണ പൂജകൾക്ക് തുടക്കം. ഓണനാളുകളിലെ പൂജകൾക്കായി ശബരിമല ക്ഷേത്ര നട ഇന്ന് വൈകിട്ട് അഞ്ചിന് തുറന്നു. ക്ഷേത്രതന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാർമ്മികത്വത്തിൽ മേൽശാന്തി കെ ജയരാമൻ നമ്പൂതിരി ക്ഷേത്ര ശ്രീകോവിൽ നട തുറന്ന് ദീപങ്ങൾ തെളിച്ചു. ശേഷം ഉപ ദേവതാ ക്ഷേത്ര നടകളും തുറന്ന് ദീപങ്ങൾ തെളിക്കുകയായിരുന്നു. തുടർന്ന്, തന്ത്രി ഭക്തർക്ക് വിഭൂതി പ്രസാദം വിതരണം ചെയ്തു. ഉത്രാട ദിനത്തിൽ പുലർച്ചെ അഞ്ച് മണിക്ക് തിരുനട തുറക്കും. ശേഷം നിർമ്മാല്യ ദർശനവും പിന്നീട് പതിവ് അഭിഷേകവും നടക്കും.നട തുറന്നശേഷം തന്ത്രി കണ്ഠര് മഹേഷ് മോഹനര്, മേൽശാന്തി കെ ജയരാമൻ നമ്പൂതിരി എന്നിവർ ചേർന്ന് സദ്യക്കായുള്ള പച്ചക്കറികൾ അരിഞ്ഞ് ഓണ സദ്യക്കുള്ള ഒരുക്കങ്ങൾക്ക് തുടക്കം കുറിച്ചു. ഉത്രാടം, തിരുവോണം, അവിട്ടം, ചതയം എന്നീ ദിവസങ്ങളിലായി ദർശനത്തിന് എത്തുന്ന എല്ലാ ഭക്തർക്കും ഓണസദ്യ നൽകാൻ കഴിയുന്ന വിധത്തിൽ വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കുന്നത്.
ഉത്രാട ദിവസം മേൽശാന്തിയുടെ വക ഉത്രാട സദ്യയും 29ന് ദേവസ്വം ജീവനക്കാരുടെ വക തിരുവോണസദ്യയും ഉണ്ടാകും. അവിട്ടം നാളിൽ പോലീസിന്‍റെയും ചതയം നാളിൽ മാളികപ്പുറം മേൽശാന്തിയുടെ വകയായും സദ്യ നടക്കും.28 മുതൽ നട അടയ്ക്കുന്ന 31 വരെ വിശേഷാൽ പൂജകൾ ഉൾപ്പെടെ എല്ലാ പൂജകളും നടക്കും. നട തുറക്കും മുൻപേ വലിയ ഭക്തജന തിരക്കാണ് സന്നിധാനത്തും പമ്പയിലും അനുഭവപ്പെടുന്നത്.തിരക്ക് പരിഗണിച്ച് സംസ്ഥാനത്തെ വിവിധ ഡിപ്പോകളിൽ നിന്നായി കൂടുതൽ പ്രത്യേക സർവീസുകൾ കെഎസ്ആർടിസി പമ്പയിലേക്ക് ആരംഭിച്ചിട്ടുണ്ട്. ട്രെയിൻ യാത്രക്കാരുടെ സൗകര്യാര്‍ഥം ചെങ്ങന്നൂരിൽനിന്ന് അധിക ബസുകളും ഏർപ്പെടുത്തിയിട്ടുണ്ട്. മുൻകൂർ ഓൺലൈൻ വഴി ബുക്ക് ചെയ്യുന്നവർക്ക് പുറമെ നിലയ്ക്കലിൽ ഓൺലൈൻ വഴിയും ബുക്ക് ചെയ്ത് ദർശനം നടത്താൻ കഴിയും.