ഗുരുവായൂരിൽ ഭക്തജനത്തിരക്ക്; ഉണ്ണികണ്ണന് തിരുമുൽ കാഴ്ചയായി പഴക്കുലകൾ; ഒരു പങ്ക് ആനക്കോട്ടയിലേക്കും



തൃശൂർ: ഉത്രാട ദിനത്തോടനുബന്ധിച്ച് ഗുരുവായൂർ ക്ഷേത്രത്തിൽ ഭക്തർ കാഴ്ചക്കുലകൾ സമർപ്പിച്ചു.  രാവിലെ ശിവേലിക്കുശേഷം 7.30ന് ആരംഭിച്ച ചടങ്ങിൽ ആയിരക്കണക്കിന് ഭക്തജനങ്ങൾ പങ്കെടുത്തു. ഐശ്വര്യത്തിനും സമൃദ്ധിക്കുംവേണ്ടി വഴിപാടായാണ് തിരുമുൽ കാഴ്ചയായി കാഴ്ചക്കുലകൾ സമർപ്പിക്കുന്നത്.



ഗുരുവായൂരപ്പന് സമർപ്പിക്കാൻ ഏറ്റവും മികച്ച കാഴ്ചക്കുലകളാണ് ഭക്തർ തിരഞ്ഞെടുക്കുക. ചിലർ അവരുടെ കൃഷി സ്ഥലത്ത് വിളഞ്ഞ കാഴ്ചകുലകളിൽ മികച്ചതും മറ്റുചിലർ കാഴ്ചകുലകൾ വില കൊടുത്ത് വാങ്ങിയുമാണ് ഗുരുവായൂരപ്പന് സമർപ്പിക്കുന്നത്. ഇതിനായി ഭക്തർ ദൂരസ്ഥലങ്ങളിൽനിന്നും എത്താറുണ്ട്. കുടുബത്തിന്റെ ഐശ്വര്യത്തിനും സമൃദ്ധിക്കും വേണ്ടി വഴിപാടായിട്ടാണ് തിരുമുൽ കാഴ്ചയായി ഈ കാഴ്ചക്കുലകൾ സമർപ്പിക്കുന്നത്.

രാവിലെ ശീവേലിക്കുശേഷം സ്വർണ കൊടിമര ചുവട്ടിൽ അരിമാവണിഞ്ഞ തറയിൽ നാക്കിലയും നെയ്‌വിളക്കും ഗണപതിക്ക് നാളികേരവും വെച്ച്, ശംഖ് വിളിച്ച് ക്ഷേത്രം മേൽശാന്തി ഗുരുവായൂരപ്പനെ പ്രാർഥിച്ച്, ആദ്യ കാഴ്ചക്കുല സമർപ്പിച്ചു. തുടർന്ന് ദേവസ്വം ഭരണാധികാരികൾ കാഴ്ചക്കുല സമർപ്പണം നടത്തി. ശേഷമായിരുന്നു ഭക്തരുടെ ഊഴം. കേന്ദ്രമന്ത്രി വി മുരളീധരൻ, ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ, പ്രഭുൽ കൃഷ്ണൻ തുടങ്ങിയവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.

Previous Post Next Post