മാസപ്പടി വിവാദം സഭയില്‍ ഉന്നയിച്ച് കുഴല്‍നാടന്‍; തടഞ്ഞ് സ്പീക്കര്‍, നാടകീയ രംഗങ്ങൾ


 



 തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ വിജയന്‍ കരിമണല്‍ കമ്പനിയില്‍നിന്ന് മാസപ്പടി വാങ്ങിയെന്ന വിവാദം നിയമസഭയില്‍ ഉന്നയിച്ച് കോണ്‍ഗ്രസ് അംഗം മാത്യു കുഴല്‍നാടന്‍. കുഴല്‍നാടന്‍ പ്രസംഗിച്ചു തുടങ്ങിയപ്പോള്‍ തന്നെ ഇടപെട്ട സ്പീക്കര്‍ ക്രമപ്രശ്‌നം ഉന്നയിച്ച് ഇതു തടഞ്ഞു. തുടര്‍ന്ന് ഇരുവരും തമ്മില്‍ കടുത്ത വാഗ്വാദവും അരങ്ങേറിയതോടെ നിയമസഭ നാടകീയ രംഗങ്ങള്‍ക്കു സാക്ഷ്യം വഹിച്ചു.

മാസപ്പടി വിവാദം സഭയില്‍ ഉന്നയിക്കുന്നതില്‍നിന്നു പ്രതിപക്ഷം പിന്‍വലിഞ്ഞെന്ന ആക്ഷേപം രൂക്ഷമാവുന്നതിനിടയിലാണ്, മാത്യു കുഴല്‍നാടന്‍ ഏകനായി ഈ വിഷയം എടുത്തിട്ടത്. നെല്‍വയല്‍ തണ്ണീര്‍തട നിയമ ഭേദഗതിയുടെ ചര്‍ച്ചയ്ക്കിടെയായിരുന്നു മാത്യു ഇതു പരാമര്‍ശിച്ചത്.

മാത്യു പ്രസംഗത്തില്‍ വിവാദം പരാമര്‍ശിച്ചു തുടങ്ങിയപ്പോള്‍ തന്നെ സ്പീക്കര്‍ എഎന്‍ ഷംസീര്‍ തടഞ്ഞു. എന്തും വിളിച്ചു പറയാനുള്ള വേദിയല്ല ഇതെന്ന് സ്പീക്കര്‍ പറഞ്ഞു. 

എന്നാല്‍ ചര്‍ച്ചയ്ക്കിടെ എന്തെല്ലാം വിഷയങ്ങള്‍ ആരെല്ലാം പറയുന്നു എന്നായിരുന്നു മാത്യുവിന്റെ പ്രതികരണം. അപ്പോഴൊന്നും ഇല്ലാത്ത ക്രമപ്രശ്‌നം ഇപ്പോള്‍ എങ്ങനെ വരുന്നുവെന്നും മാത്യു ചോദിച്ചു. 

ബില്‍ ചര്‍ച്ചയ്ക്കിടെ മറ്റു കാര്യങ്ങള്‍ അനുവദിക്കാനാവില്ലെന്നും അവ സഭാരേഖകളില്‍ ഉണ്ടാവില്ലെന്നും സ്പീക്കര്‍ റൂളിങ് നല്‍കി. 

തുടര്‍ന്ന് പരാമര്‍ശങ്ങള്‍ സഭാരേഖകളില്‍നിന്നു നീക്കി. നീക്കിയ ഭാഗങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യരുതെന്നും സ്പീക്കര്‍ നിര്‍ദേശിച്ചു.


أحدث أقدم