23 വർഷം മുൻപ് മരിച്ചയാൾക്ക് 2054 രൂപയുടെ വൈദ്യുതി കുടിശിക നോട്ടീസ്!


 
തൃശൂർ : 23 വർഷം മുൻപ് മരിച്ച ആളുടെ പേരിൽ വൈദ്യുതി കുടിശിക തീർക്കാനുള്ള നോട്ടീസ് അയച്ച് കെഎസ്ഇബി. ഇരിങ്ങാലക്കുട കൊരുമ്പിശ്ശേരിയിലെ ഇടശ്ശേരി ജി പരമേശ്വരൻ എന്നയാളുടെ പേരിലാണ് ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി പ്രകാരം വൈദ്യുതി കുടിശിക അടച്ചു തീർക്കാനുള്ള നോട്ടീസ് വന്നത്. 

2009 മെയ് നാല് മുതൽ 2019 ജൂലൈ 30 വരെയുള്ള വൈദ്യുതി ചാർജായി 613 രൂപയും 18 ശതമാനം പലിശയായി 1441 രൂപയും ചേർത്ത് 2054 രൂപയാണ് മൊത്തം കുടിശികയായി കാണിച്ചിരിക്കുന്നത്. ഒറ്റത്തവണ തീർപ്പാക്കൽ പ്രകാരം 1042 രൂപ അടച്ചാൽ മതിയെന്ന ഇളവും നോട്ടീസിലുണ്ട്. 

ഓഗസ്റ്റ് 11നാണ് നോട്ടീസ് അയച്ചിരിക്കുന്നത്. 2000ത്തിലാണ് പരമേശ്വരൻ മരിച്ചത്. ഇയാളുടെ പേരിലുള്ള കൺസ്യൂമർ നമ്പറിലുള്ള കണക്ഷൻ ഉൾപ്പെടുന്ന വീടും സ്ഥലവും 2006ൽ കുടുംബം മറ്റൊരു വ്യക്തിക്ക് വിൽപ്പന നടത്തിയിരുന്നു. വസ്തു വാങ്ങിയ വ്യക്തി 2009ൽ വീട് പൊളിച്ചു നീക്കി. 

വൈദ്യുതി കുടിശിക അടച്ചു തീർത്തതായി പരമേശ്വരന്റെ കുടുംബം പറയുന്നു. നാളിതുവരെ കറന്റ് ബിൽ വന്നതായും ഇവർക്ക് അറിവില്ല. എന്നിട്ടും 23 വർഷങ്ങൾക്ക് ശേഷം കുടിശിക അടച്ചു തീർക്കാനുള്ള നോട്ടീസ് കിട്ടിയതിന്റെ അമ്പരപ്പിലാണ് കുടുംബം. 

ആദ്യം താമസിച്ച വീടിനു തൊട്ടടുത്തു തന്നെയാണ് പരമേശ്വരന്റെ മകൻ രവി താമസിക്കുന്നത്. വീട്ടു പേരിലെ പരിചയത്തിൽ പോസ്റ്റുമാൻ നോട്ടീസ് രവിക്ക് തന്നെ നൽകി. 

കെഎസ്ഇബിയുടെ അഡ്രസിൽ തന്നെയാണ് നോട്ടീസ് അയച്ചത്. സ്ഥലമുടമയോ മറ്റ് കാര്യങ്ങളോ ഇത്തരം വിഷയങ്ങളിൽ തിരക്കാറില്ല. കുടിശിക തീർത്തതിന്റെ രേഖകൾ കൈവശമുണ്ടെങ്കിൽ ഹാജരാക്കിയാൽ ഇത് അസാധുവാക്കാം എന്ന് കെഎസ്ഇബി അധികൃതർ പറയുന്നു.
Previous Post Next Post