വാക്കുതർക്കത്തിനൊടുവിൽ കൊലപാതകം, ഏറ്റുമാനൂരിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ നാലുപേർ കൂടി അറസ്റ്റിൽ



ഏറ്റുമാനൂർ: നീണ്ടൂർ ഓണംതുരത്ത് ഭാഗത്ത് വച്ച് യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസുമായി ബന്ധപ്പെട്ട് നാലു പേരെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. നീണ്ടൂർ മുകളേൽ വീട്ടിൽ സുജിത്ത് ബാബു (23)കൈപ്പുഴ താന്നിച്ചുവട്ടിൽ വീട്ടിൽ ജോബിൻ ജോണി (22),നീണ്ടൂർ തെങ്ങുംപള്ളിൽ വീട്ടിൽ ശിവ സൈജു (24), നീണ്ടൂർ അരീപറമ്പിൽ വീട്ടിൽ ഐസക്ക് മാത്യു (22) എന്നിവരെയാണ് ഏറ്റുമാനൂർ പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ സംഘം ചേർന്ന് കഴിഞ്ഞദിവസം രാത്രി അശ്വിനെയും, സുഹൃത്തായ അനന്തുവിനെയും ആക്രമിക്കുകയും അശ്വിനെ കുത്തി കൊലപ്പെടുത്തുകയുമായിരുന്നു.

‌പ്രതികളും ഇവരും തമ്മിൽ വൈകിട്ട് നീണ്ടൂർ പ്ലാസ ബാറിൽ വച്ച് വാക്ക് തർക്കം ഉണ്ടായിരുന്നു. ഇതിന്റെ പേരിൽ പ്രതികൾക്ക് ഇവരോട് വിരോധം നിലനിന്നിരുന്നു. തുടർന്ന് ഇവരെ കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തിൽ ഗൂഢാലോചന നടത്തി ഒത്തുതീർപ്പ് ചർച്ച എന്ന വ്യാജേനെ അശ്വിനെയും,അനന്തുവിനെയും വിളിച്ചുവരുത്തി ആക്രമിച്ച് അശ്വിനെ കുത്തി കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് ഇവർ സംഭവസ്ഥലത്തുനിന്ന് കടന്നുകളയുകയും ചെയ്തു.പരാതിയെത്തുടർന്ന് ഏറ്റുമാനൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ജില്ലാ പോലീസ് മേധാവി കെ കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം അനന്തു സുരേന്ദ്രൻ (22), അജിത്ത് (24) എന്നിവരെ ഇന്നലെ പിടികൂടിയിരുന്നു. തുടർന്ന് നടത്തിയ ശക്തമായ തിരച്ചിലിനൊടുവിലാണ് നാലുപേരെ വിവിധ സ്ഥലങ്ങളിൽ നിന്നായി അന്വേഷണസംഘം പിടികൂടുന്നത്. ശിവ സൈജുവിന് ഗാന്ധിനഗർ സ്റ്റേഷനിൽ ക്രിമിനൽ കേസ് നിലവിലുണ്ട്. ഇവരെ നാലുപേരെയും കോടതിയിൽ ഹാജരാക്കി.

Previous Post Next Post