പത്തനംതിട്ടയിൽ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി, പീഡിപ്പിച്ച് ന​ഗ്ന ഫോട്ടോയെടുത്തു, ഭീഷണിപ്പെടുത്തി പണം തട്ടി, പോലീസിനെ കറക്കി പ്രതി വനത്തിലൊളിച്ചു, ഒടുവിൽ പുകച്ചുപുറത്തെത്തിച്ച് അറസ്റ്റ്



പത്തനംതിട്ട: സാമൂഹ്യ മാധ്യമത്തിലൂടെ പരിചയപ്പെട്ട ശേഷം കഴിഞ്ഞ രണ്ടുവർഷമായി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ യുവാവിനെ പന്തളം പോലീസ് അന്വേഷണത്തിനൊടുവിൽ പിടികൂടി. സനൽ ഭവനം വീട്ടിൽ സനലി (24)നെയാണ് കുളത്തൂപ്പുഴ കണ്ടൻചിറ ഓയിൽ പാം എസ്റ്റേറ്റ് വനമേഖലയിലെ വാടകവീട്ടിൽനിന്നും പോലീസ് ഇൻസ്‌പെക്ടറുടെ നേതൃത്വത്തിൽ ഇന്നലെ രാവിലെ സാഹസികമായി കീഴ്പ്പെടുത്തിയത്.പെൺകുട്ടിയെ പ്രണയം നടിച്ച് ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടുപോയി യുവാവ് പീഡിപ്പിക്കുകയായിരുന്നു. തുടർന്ന്, കുട്ടിയുടെ നഗ്നചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു. ഈ ചിത്രങ്ങൾ കാണിച്ച് പിന്നീട് ഭീഷണിപ്പെടുത്തി സ്വർണാഭരണങ്ങൾ കൈവശപ്പെടുത്തുകയും ചെയ്തു. പ്രതി കാട്ടിനുള്ളിൽ ഒളിച്ചിരിക്കുന്നതായി രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് രാത്രി മുഴുവൻ കുളത്തൂപ്പുഴ വനമേഖലയിലെ ഡാലിചതുപ്പ് എന്ന ഭാഗം കേന്ദ്രീകരിച്ച് പോലീസ് സംഘം തെരച്ചിൽ നടത്തിയിരുന്നു. ‌

പോലീസ് എത്തിയതറിഞ്ഞ യുവാവ് നിബിഢവനത്തിനുള്ളിൽ ഒളിച്ചു. ആനയും മറ്റ് വന്യമൃഗങ്ങളും വ്യാപകമായി കാണപ്പെടുന്ന മേഖലയാണ് ഇവിടം. ഇത് വ്യക്തമായി അറിയാവുന്ന യുവാവിന്റെ നീക്കം അറിയാൻ പോലീസ് നന്നേ ബുദ്ധിമുട്ടി. മൊബൈൽ റേഞ്ച് കുറവായതും തെരച്ചിലിൽ ബുദ്ധിമുട്ട് സൃഷ്ടിച്ചു. ടവർ ലൊക്കേഷനും കിട്ടാത്ത അവസ്ഥയായിരുന്നു. അപകടസൂചന മുന്നിൽക്കണ്ടും വനമേഖലയിൽ തമ്പടിച്ച പോലീസ് ഞായർ രാവിലെയും തെരച്ചിൽ തുടർന്നു. ഇക്കാര്യം മനസ്സിലാക്കിയ സനൽ ഉൾവനത്തിൽ നിന്നും പുറത്തുകടന്ന് രക്ഷപ്പെട്ട് വാടകവീട്ടിലെത്തി. ഇതറിഞ്ഞ് പോലീസ് ഇവിടെയെത്തി മൽപ്പിടിത്തത്തിലൂടെ പ്രതിയെ കീഴടക്കുകയായിരുന്നു.

അടൂർ ഡി വൈ എസ് പി ആർ ജയരാജിന്റെ മേൽനോട്ടത്തിൽ, പന്തളം പോലീസ് ഇൻസ്‌പെക്ടർ ടി ഡി പ്രജീഷിന്റെ നേതൃത്വത്തിൽ രൂപീകരിച്ച പ്രത്യേകസംഘമാണ് ശ്രമകരമായ ദൗത്യത്തിലൂടെ പ്രതിയെ വലയിലാക്കിയത്. പോലീസ് സംഘത്തിൽ എസ്ഐ വി വിനു, സിപിഓമാരായ അൻവർഷാ, അമീഷ്, നാദർഷാ, ബിനു രവീന്ദ്രൻ തുടങ്ങിയവരാണ് ഉള്ളത്. പിന്നീട്, പോലീസ് ഇൻസ്‌പെക്ടറുടെ നേതൃത്വത്തിൽ പ്രതിയെ തെന്മല, ഉറുകുന്ന്, കുളത്തൂപ്പുഴ തുടങ്ങിയ സ്ഥലങ്ങളിലെത്തിച്ച് തെളിവെടുപ്പ് നടത്തി. പെൺകുട്ടിയെ ഭീഷണിപ്പെടുത്തി പ്രതി കൈവശപ്പെടുത്തി പണയം വച്ച സ്വർണാഭരണങ്ങൾ കുളത്തൂപ്പുഴയിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ നിന്നും കണ്ടെടുത്തു. കൂടുതൽ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനും ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Previous Post Next Post