ഇടുക്കി: ഉദ്ഘാടന പരിപാടിയിൽ പങ്കെടുക്കാന്‍ ആളില്ലാത്തതിനാൽ പ്രകോപിതനായി വേദി വിട്ട് എം.എം മണി എം.എൽ.എ. കരുണാപുരം ഗ്രാമപഞ്ചായത്തിലെ പണികഴിപ്പിച്ച ഓപ്പൺ സ്റ്റേജിന്റെ ഉദ്ഘാടനവും കേരളോത്സവത്തിന്റെ സമാപന സമ്മേളനവും നടക്കുന്ന വേദിയിലായിരുന്നു സംഭവം. മണിയുടെ നാവ് നേരെയാകുവാൻ പ്രാർത്ഥന യജ്ഞം സംഘടിപ്പിച്ച മഹിളാ കോൺഗ്രസ് നേതാവ് മിനി പ്രിൻസ് പ്രസിഡന്‍റായുള്ള പഞ്ചായത്താണ് കരുണാപുരം ഗ്രാമപഞ്ചായത്ത്.
കരുണാപുരം പഞ്ചായത്ത് സര്‍ക്കാര്‍ ഫണ്ട് ദുരുപയോഗിക്കുന്നുവെന്ന് മണി ആരോപിക്കുമ്പോള്‍ നേരത്തെ പരിപാടി തുടങ്ങിയതിനാല്‍ ആളുകുറഞ്ഞെന്നാണ് മിനിയുടെ മറുപടി. പത്തില്‍ താഴെ ആളുകള്‍ മാത്രമാണ് പരിപാടിയില്‍ പങ്കെടുക്കുന്നതിനായി വന്നത്. ഇതാണ് എം.എം മണിയെ പ്രകോപിപ്പിച്ചത്. ഉദ്ഘാടനം നടത്തിയെന്നുവരുത്തി മണി ഉടന്‍ മടങ്ങി. എം എം മണി പറഞ്ഞതുകൊണ്ട് ചടങ്ങ് നേരത്തെ നടത്തിയതാണ് ആളുകള്‍ കുറയാന്‍ കാരണമായി സംഘാടകര്‍ ചൂണ്ടിക്കാട്ടുന്നത്. ആറ് മണിക്ക് തീരുമാനിച്ച പരിപാടി അഞ്ചേകാലിന് തുടങ്ങേണ്ടിവന്നാല്‍ ആളുണ്ടാകുമോയെന്നാണ് പ്രഞ്ചായത്ത് പ്രസിഡന്‍റ് മിനി പ്രിന്‍സിന്‍റെ ചോദ്യം.