തെലങ്കാന തെരഞ്ഞെടുപ്പ്: 17 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് സിപിഎം; ബിജെപി പ്രകടന പത്രിക സമിതി അധ്യക്ഷൻ കോൺ​ഗ്രസിലേക്ക്



ഹൈദരാബാദ്: തെലങ്കാന തെരഞ്ഞെടുപ്പിൽ സ്വതന്ത്രമായി മത്സരിക്കാൻ ഒരുങ്ങി സിപിഎം. കോൺഗ്രസുമായി സീറ്റുവിഭജനത്തിൽ തീരുമാനമാകാതെ വന്നതോടെയാണ് സഖ്യം വിട്ട് ഒറ്റയ്ക്ക് മത്സരിക്കുമെന്ന് സിപിഎം പ്രഖ്യാപിച്ചത്. അതിന്റെ ഭാഗമായി 17 സ്ഥാനാർത്ഥികളേയും സിപിഎം പ്രഖ്യാപിച്ചു. ഇന്ത്യാ സഖ്യത്തിലെ മറ്റൊരു ഇടത് അംഗമായ സിപിഐ തങ്ങളുടെ തീരുമാനം രണ്ട് ദിവസത്തിനുള്ളിൽ അറിയിക്കുമെന്നാണ് ഇപ്പോൾ പറഞ്ഞിരിക്കുന്നത്.കോൺഗ്രസിന്റെ അന്തിമ പത്രിക രണ്ട് ദിവസത്തിനുള്ളിൽ പുറത്തിറക്കുമെന്നാണ് റിപ്പോർട്ട്.


അതേസമയം, പ്രതിപക്ഷ കക്ഷികൾക്കിടയിലുള്ള ഐക്യമില്ലായ്മ്മ മുഖ്യഏതിരാളിയായ ബിആർഎസിന് ഗുണം ചെയ്യുമെന്നാണ് റിപ്പോർട്ട്. ഭരണവിരുദ്ധ വോട്ടുകൾ ഭിന്നിക്കാതിരിക്കാൻ ഇടതുപാർട്ടികളും കോൺഗ്രസും ഔപചാരികമായി സഖ്യമുണ്ടാക്കാൻ തീരുമാനിച്ചിരുന്നു. സീറ്റ് വിഭജനത്തിൽ ഏറെ ദിവസങ്ങൾ ചർച്ചയ്ക്കൊടുവിൽ അവസാനഘട്ട സീറ്റ് നിർണയത്തിന് സിപിഎം കോൺഗ്രസിന് വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്കകം സീറ്റ് നിശ്ചയിക്കാൻ സമയപരിധി നൽകിയിരുന്നു.

വ്യാഴാഴ്ച ഉച്ചയായിട്ടും കോൺഗ്രസിൽ നിന്ന് പ്രതികരണമൊന്നും ഉണ്ടാകാത്തതിനാൽ വൈകുന്നേരത്തോടെ സിപിഎം സംസ്ഥാനതല യോഗം ചേർന്ന് 24 സീറ്റുകളിൽ സ്ഥാനാർത്ഥികളെ നിർത്തുമെന്ന് പ്രഖ്യാപിക്കുകയും ഇടത് പാർട്ടി സ്ഥാനാർത്ഥികൾ മത്സരിക്കുന്ന 17 സീറ്റുകൾ പ്രഖ്യാപിക്കുകയും ചെയ്തു.

സിപിഎം തെലങ്കാന സംസ്ഥാന സെക്രട്ടറി തമ്മിനേനി വീരഭദ്രമാണ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്. അശ്വരോപേട്ട്, വൈര, പാലയർ, മധീര, ജനഗാവ്, പട്ടഞ്ചെരു, മുഷീറാബാദ്, മിരിയാലഗുഡ, നൽഗൊണ്ട, നകിരേക്കൽ, ഭുവനഗിരി, ഹുസൂർനഗർ, കോദാഡ്, ജനഗാം, കോതഗുഡെം, ഇബ്രാഹിംപട്ടണം എന്നീ മണ്ഡലങ്ങളിലാണ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിൽ ഖമ്മം ജില്ലയിലെ സീറ്റുകളെ ചൊല്ലിയാണ് കോൺഗ്രസും സിപിഎമ്മും തമ്മിൽ ചർച്ച നടത്തിയത്. ഇടതുപക്ഷ പാർ‌ട്ടികൾ‌ക്ക് ഏറെ വൈകാരികമായ മണ്ഡലങ്ങളാണ് ഖമ്മം ജില്ലയിലേത്.


സിപിഎം മൂന്ന് സീറ്റ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, രണ്ട് സീറ്റുകൾ നൽകാമെന്നായിരുന്നു കോൺഗ്രസിൻ്റെ വാഗ്ദാനം. രണ്ട് സീറ്റുകൾക്കായി സിപിഎം ധാരണയായിട്ടും കോൺഗ്രസ് സീറ്റുകൾ അന്തിമമാക്കുന്നില്ലെന്ന് പാർട്ടി സംസ്ഥാന സെക്രട്ടറി തമ്മിനേനി വീരഭദ്രം ആരോപിച്ചു.

നേരത്തെ, മധ്യപ്രദേശിലും സമാനമായ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. സമാജ്വാദി പാർട്ടി സഖ്യത്തിൽ നിന്നും പുറത്തുവരുന്നതായി വ്യക്തമാക്കിയിരുന്നു.
Previous Post Next Post