സ്ഥലം അളക്കാൻ 2500 രൂപ കൈക്കൂലി; നോട്ടിൽ ഫിനോഫ്തലിൻ പുരട്ടി വിജിലൻസ്; താലൂക്ക് സർവേയർ കുടുങ്ങി



തൃശൂർ: തൃശൂരിൽ കൈക്കൂലി വാങ്ങുന്നതിനിടെ താലൂക്ക് സർവേയർ വിജിലൻസ് പിടിയിലായി. തൃശൂർ താലൂക്ക് സെക്കൻഡ് ഗ്രേഡ് സർവേയർ രവീന്ദ്രൻ എൻ ആണ് 2500 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായത്. അയ്യന്തോൾ സ്വദേശി നൽകിയ പരാതിയിലാണ് വിജിലൻസ് നടപടി.പരാതിക്കാരന്റെ വസ്തു കോടതി ഉത്തരവ് പ്രകാരം അളന്നു നൽകുന്നതിനായി അഡ്വ. കമ്മീഷനെ നിയമിച്ചിരുന്നു. ഈ വർഷം ജൂലൈ 21ന് സ്ഥലം അളക്കുന്നതിനായി എത്തിയ രവീന്ദ്രൻ അളവ് പൂർത്തിയാകാത്തതിനാൽ മറ്റൊരു ദിവസം വരാമെന്നു പറഞ്ഞ് ഫീസ് എന്ന വ്യാജന പരാതിക്കാരനിൽനിന്ന് 2500 രൂപ കൈക്കൂലിയായി വാങ്ങിയിരുന്നു. ഇയാൾ സെപ്റ്റംബർ 11ന് വീണ്ടും സ്ഥലം അളക്കാനെത്തി. ഇതിനിടെ, വീണ്ടും 2500 രൂപ കൈക്കൂലിയായി ആവശ്യപ്പെടുകയായിരുന്നു.സർവേയർ ആവശ്യപ്പെട്ട തുക കൈക്കൂലിയാണെന്ന് മനസിലാക്കിയ പരാതിക്കാരൻ വിവരം തൃശൂർ വിജിലൻസ് ഡിവൈഎസ്പി ടോമി സെബാസ്റ്റ്യനെ അറിയിച്ചു. തുടർന്ന് പരാതിക്കാരൻ തൃശൂർ വിജിലൻസ് ഓഫീസിൽ എത്തി രേഖാമൂലം പരാതി നൽകുകയും ചെയ്തു. ഇതോടെ വിജിലൻസ് സംഘം നോട്ടിൽ ഫിനോഫ്തലിൻ പുരട്ടി കെണിയൊരുക്കുകയായിരുന്നു.തൃശൂർ സർവേ വിഭാഗം ഓഫീസിൽവെച്ച് പരാതിക്കാരനിൽനിന്ന് പണം കൈപ്പറ്റുന്നതിനിടെ സമീപത്തു മറഞ്ഞിരുന്ന ഉദ്യോഗസ്ഥർ സർവേയറെ പിടികൂടുകയായിരുന്നു. ഇത്തരം അഴിമതിക്കേസുകൾ വിജിലൻസ് യൂണിറ്റിനെ അറിയിക്കണമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.


Previous Post Next Post