മിഡില്‍ ഈസ്റ്റിലെ ആദ്യത്തെ ഹൈഡ്രജന്‍ ട്രെയിന്‍ സൗദിയില്‍ പരീക്ഷണയോട്ടം തുടങ്ങി



റിയാദ്: ഹൈഡ്രജന്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന മധ്യപൗരസ്ത്യദേശത്തെയും ഉത്തരാഫ്രിക്കയിലെയും (MENA)

ആദ്യത്തെ ട്രെയിന്‍ സൗദിയില്‍ വൈകാതെ ഓടിത്തുടങ്ങും. റിയാദില്‍ ട്രെയിന്‍ പരീക്ഷണാടിസ്ഥാനത്തില്‍ പ്രവര്‍ത്തിപ്പിക്കാന്‍ തുടങ്ങിയതായി അധികൃതര്‍ അറിയിച്ചു. രാജ്യത്തിന്റെ സുസ്ഥിരവും നൂതനവുമായ റെയില്‍വേ ഗതാഗതത്തിലേക്കുള്ള സുപ്രധാന ചുവടുവയ്പാണിത്.സൗദി ഗതാഗത, ലോജിസ്റ്റിക് മന്ത്രിയും സൗദി റെയില്‍വേസ് ഡയറക്ടര്‍ ബോര്‍ഡ് പ്രസിഡന്റുമായ എന്‍ജിനീയര്‍ സ്വാലിഹ് അല്‍ജാസിര്‍ പരീക്ഷണ സര്‍വീസ് നേരിട്ട് വിലയിരുത്തി. കഴിഞ്ഞ മാസം സൗദി അറേബ്യ റെയില്‍വേ (എസ്എആര്‍)യും ഫ്രഞ്ച് ബഹുരാഷ്ട്ര കമ്പനിയായ ആല്‍സ്റ്റോമുമായി കരാര്‍ ഒപ്പുവെച്ച ശേഷം പരീക്ഷണാടിസ്ഥാനത്തില്‍ പ്രവര്‍ത്തിപ്പിക്കാന്‍ തയ്യാറെടുപ്പുകള്‍ ആരംഭിച്ചിരുന്നു. ആല്‍സ്റ്റോം നിര്‍മിച്ച ഹൈഡ്രജന്‍ ട്രെയിനുകളാണ് സൗദിയില്‍ പ്രവര്‍ത്തിപ്പിക്കുന്നത്.പരിസ്ഥിതി മലിനീകരണം തീരെയില്ലാത്തതും രാജ്യത്തിന്റെ കാലാവസ്ഥയ്ക്ക് അനുയോജ്യമായതുമായ ഹൈഡ്രജന്‍ ട്രെയിന്‍ കൂടുതല്‍ വ്യാപിപിക്കാനാണ് സൗദിയുടെ തീരുമാനം. ഗതാഗത മേഖലയില്‍ ശുദ്ധമായ ഇന്ധന ബദലുകള്‍ ഉപയോഗപ്പെടുത്തുകയും പൊതുഗതാഗതം ശക്തിപ്പെടുത്തുകയും ചെയ്യുകയെന്നത് സൗദി വിഷന്‍ 2030 ന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്നാണെന്ന് എസ്എആര്‍ പ്ലാനിങ് ഡയറക്ടര്‍ അഷ്‌റഫ് അല്‍ അല്‍ജാബിരി പറഞ്ഞു.തണുത്ത കാലാവസ്ഥയുള്ള യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്ന് സൗദിയുടെ പരിസ്ഥിതി വ്യത്യസ്തമാണ്. ഇതിനനുസൃതമായ മാറ്റങ്ങള്‍ വരുത്തുന്നത് ട്രെയിനുകളുടെ കാര്യക്ഷമത ഉയര്‍ത്തും. മരുഭൂമിയിലെ അന്തരീക്ഷവുമായി കൂടുതല്‍ പൊരുത്തപ്പെടുന്ന വിധത്തിലേക്ക് സാങ്കേതിക വിദ്യകള്‍ വികസിപ്പിക്കുന്നുണ്ടെന്നും നിര്‍മാതാക്കളുമായി ചേര്‍ന്ന് ഇതിനായി ശ്രമം തുടരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.സീറോ കാര്‍ബണ്‍ എമിഷന്‍, പരിസ്ഥിതി സൗഹൃദം, സുസ്ഥിര റെയില്‍ ഗതാഗതത്തിലെ പ്രധാന കണ്ടുപിടിത്തം എന്നിവയാണ് ഹൈഡ്രജന്‍ പവര്‍ ട്രെയിനുകളുടെ പ്രത്യേകത. 2018ല്‍ ജര്‍മനിയിലാണ് ആദ്യമായി ഹൈഡ്രജന്‍ ട്രെയിന്‍ പരീക്ഷിക്കാന്‍ തുടങ്ങിയത്. 2022 ല്‍ പരിമിതമായ തോതില്‍ സര്‍വീസ് ആരംഭിക്കുകയും ചെയ്തു.കാലാവസ്ഥാ വ്യതിയാനം ചെറുക്കുന്നതിന്റെ ഭാഗമായി പരിസ്ഥിതി അനുകൂല നയങ്ങളും പ്രവര്‍ത്തനങ്ങളും സ്വീകരിക്കുന്നതില്‍ സൗദി സമീപകാലത്തായി കൂടുതല്‍ ശ്രദ്ധപുലര്‍ത്തിവരികയാണ്. ഇതിന്റെ ഭാഗമായാണ് 2021ല്‍ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ സൗദി ഗ്രീന്‍ ഇനിഷ്യേറ്റീവ് പദ്ധതി ആരംഭിച്ചത്. രാജ്യത്തുടനീളം ഒരു കോടി മരങ്ങള്‍ നട്ടുപിടിപ്പിക്കാനും 2023ഓടെ പരിസ്ഥിതി സംരക്ഷിത മേഖലകള്‍ രാജ്യത്തിന്റെ ആകെ വിസ്തൃതിയുടെ 30 ശതമാനമായി ഉയര്‍ത്താനും കാര്‍ബണ്‍ ഉദ്‌വമനം പ്രതിവര്‍ഷം 278 ദശലക്ഷം ടണ്‍ കുറയ്ക്കാനും ലക്ഷ്യമിടുന്നു.
Previous Post Next Post