കോടതി മുറിയിൽ പാമ്പ് കയറിയത് കണ്ടതിനും 'സാക്ഷി'; നടപടികൾ ഒരു മണിക്കൂറോളം വൈകി

 


തൃശൂർ: വിജിലൻസ്‌ കോടതിയിൽ പാമ്പ്‌ കയറി. ഇതേ തുടര്‍ന്ന് ഒരു മണിക്കൂറോളം കോടതി നടപടികള്‍ തടസ്സപ്പെട്ടു. ഒടുവില്‍ ഫോറസ്റ്റ് എസ്.ഐ.പി വിഭാഗം ഉദ്യോഗസ്ഥന്‍ എത്തിയാണ് പാമ്പിനെ പിടികൂടി കൊണ്ടു പോയത്.

ഉച്ചക്ക് കോടതി കൂടിയ ശേഷം മൂന്ന് മണിയോടെ ആയിരുന്നു സംഭവം. കോടതി ഓഫീസ് സ്റ്റാഫ് ഇരിക്കുന്ന സെക്ഷനിലെ അലമാരയിലായിരുന്നു പാമ്പ്. കോടതി മുറിക്ക് പുറത്തിരുന്ന സാക്ഷിയാണ് ക്യാബിനിൽ ആദ്യം പാമ്പിനെ കണ്ടത്. തുടര്‍ന്ന് കോടതി ജീവനക്കാരെ വിവരം അറിയിക്കുകയായിരുന്നു.ഇതോടെ ഭയന്ന ജീവനക്കാര്‍ തൊട്ടടുത്ത സോഷ്യല്‍ ഫോറസ്ട്രി തൃശ്ശൂര്‍ ഡിവിഷന്‍ ഓഫീസില്‍ വിവരം അറിയിച്ചു. ഇവിടെ നിന്നും സ്പെഷ്യല്‍ ഇന്‍വറ്റിഗേഷന്‍ ആന്‍റ് പ്രൊട്ടക്ഷന്‍ വിങ്ങിന്‍റെ ഫോണ്‍ നമ്പര്‍ നല്‍കി. ഈ നമ്പറില്‍ വിളിച്ചറിയിച്ചതോടെ എസ്.ഐ.പി വിഭാഗം ഉദ്യോഗസ്ഥന്‍ സ്ഥലത്തെത്തി പാമ്പിനെ പിടികൂടുകയായിരുന്നു.

പിടികൂടിയ പാമ്പ് ചേര ആണെന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥന്‍ അറിയിച്ചതോടെയാണ് ജീവനക്കാര്‍ക്ക് ആശ്വാസമായത്. സംഭവത്തെ തുടര്‍ന്ന് ഒരു മണിക്കൂറോളം കോടതി നടപടികള്‍ തടസ്സപ്പെട്ടു. പിടികൂടിയ പാമ്പിനെ വനം വകുപ്പ് കൊണ്ടുപോയി.

Previous Post Next Post