ഗാസയ്ക്ക് വേണ്ടി ഹറമുകളില്‍ പരസ്യമായി പ്രാര്‍ത്ഥിച്ചതിന് രണ്ടു പേര്‍ സൗദി അറേബ്യയില്‍ കസ്റ്റഡിയില്‍

 


ജിദ്ദ: തീര്‍ത്ഥാടന വേളയില്‍ പലസ്തീനിലെ ഗാസയ്ക്ക് വേണ്ടി മക്കയിലും മദീനയിലും വച്ച് പരസ്യമായി പ്രാര്‍ത്ഥിച്ചതിന് രണ്ടു പേരെ ഈയാഴ്ച സൗദി പോലീസ് കസ്റ്റഡിയിലെടുത്തു. അള്‍ജീരിയ, തുര്‍ക്കി എന്നീ രാജ്യങ്ങളിലെ രണ്ട് പണ്ഡിതന്‍മാരെയാണ് പിടികൂടിയത്. പിന്നീട് വിട്ടയക്കപ്പെട്ട ഷെയ്ഖുമാര്‍ സമൂഹമാധ്യമങ്ങളിലൂടെയാണ് ഇതു സംബന്ധിച്ച് വെളിപ്പെടുത്തല്‍ നടത്തിയത്.അള്‍ജീരിയന്‍ വംശജനായ ഒരു ഷെയ്ഖിനെ സൗദി അറേബ്യയിലെ മദീനയില്‍ വെച്ച് പലസ്തീനിനും അവിടുത്തെ ജനങ്ങള്‍ക്കും വേണ്ടി പരസ്യമായി പ്രാര്‍ത്ഥിച്ചതിനാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. സൗദി പോലീസ് തന്നെ ആറ് മണിക്കൂര്‍ തടവിലാക്കിയതായി ഷെയ്ഖ് ആരോപിച്ചു. ദുരനുഭവം വിവരിക്കുന്ന വീഡിയോ ഇദ്ദേഹം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത് വ്യാപകമായി പ്രചരിച്ചു.ഉച്ചത്തില്‍ പ്രാര്‍ത്ഥന നടത്തിയിട്ടില്ലെന്നും രണ്ട് വിശുദ്ധ മസ്ജിദുകളുടെ നാട്ടില്‍ പലസ്തീനികള്‍ക്കുവേണ്ടി പ്രാര്‍ത്ഥിച്ച കാര്യം ആളുകളുമായി പങ്കുവെക്കുക മാത്രമാണ് ചെയ്തതെന്നും ഇദ്ദേഹം വീഡിയോയില്‍ വാദിച്ചു. പ്രവാചകന്റെ നഗരത്തില്‍ തന്നെ തടവിലാക്കിയത് ബഹുമതിയായി കരുതുന്നുവെന്ന് പറഞ്ഞ ഇദ്ദേഹം ആശുപത്രികളും മസ്ജിദുകളും നശിപ്പിക്കപ്പെടുമ്പോള്‍ ദുര്‍ബലര്‍ക്കും അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കും വേണ്ടി പ്രാര്‍ത്ഥിക്കുന്നത് കുറ്റമാണോയെന്നും വീഡിയോയില്‍ ചോദിക്കുന്നുണ്ട്. കൊച്ചുകുട്ടികളെ കൊല്ലുകയും കശാപ്പ് ചെയ്യുകയും ചെയ്തു. നമ്മള്‍ പ്രാര്‍ത്ഥിക്കേണ്ടത് ആവശ്യമല്ലേ? ഏറ്റവും മാന്യമായ സ്ഥലങ്ങളില്‍ ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു. ഇത് അപകടകരമാണോ? എന്നും ചോദിക്കുന്നു.പ്രാദേശിക കോടതിയില്‍ ഹാജരാക്കിയ ഷെയ്ഖിന്റെ ഫോണ്‍ കണ്ടുകെട്ടാനും മദീനയിലെ വിശുദ്ധ മസ്ജിദിലെ ഗൈഡന്‍സ് ഓഫീസിലേക്ക് ബോധവത്കരണത്തിന് റഫര്‍ ചെയ്യാനും വിധി വന്നു.


ഉംറ നിര്‍വഹിക്കുന്നതിനിടെ പലസ്തീനിനു വേണ്ടി ഉച്ചത്തില്‍ പ്രാര്‍ത്ഥിച്ചതിനാണ് തുര്‍ക്കി ഷെയ്ഖ് മുസ്തഫ എവി മക്കയില്‍ ഹറമൈന്‍ പോലീസിന്റെ പിടിയിലായത്. ഗാസ, പലസ്തീന്‍ എന്നീ വാക്കുകള്‍ പരാമര്‍ശിച്ചതിന്റെ പേരിലാണ് തന്നെ ഇപ്പോള്‍ മക്കയില്‍ അറസ്റ്റ് ചെയ്‌തെന്നും ഷെയ്ഖ് മുസ്തഫ ഒരു വീഡിയോയില്‍ പറയുന്നു.
Previous Post Next Post