ലൈഫ് പദ്ധതി തകർക്കാൻ ദുഷ്ട മനസുള്ളവർ ശ്രമിച്ചു… ഇനിയും വീട് നൽകും,,ഏന്തയാറിൽ സിപിഎം നിർമ്മിച്ച് നൽകിയ വീടുകളുടെ താക്കോൽ കൈമാറിയ ശേഷം സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ.


 

കോട്ടയം : ലൈഫ് പദ്ധതിയെ തകർക്കാൻ ദുഷ്ട മനസുള്ളവർ ശ്രമിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്ര അന്വേഷണ ഏജൻസികളും ദുഷ്ട മനസുകൾക്ക് സ്വാധീനിക്കാൻ പറ്റുന്നവരായി. മറ്റ് ഉദ്ദേശങ്ങളോടെ അത്തരം വ്യക്തികൾ ഈ പദ്ധതിക്കെതിരെ പരാതിയുമായി ചെന്നു. വലിയ സന്നാഹങ്ങളോടെ ഈ പരാതികൾ അന്വേഷിക്കാൻ കേന്ദ്ര ഏജൻസികൾ കേരളത്തിൽ വട്ടമിട്ടു പറന്നു. എന്നാൽ പദ്ധതിയുമായി നമ്മൾ മുന്നോട്ടു പോയി. ഇനിയും വീടുകൾ ഇല്ലാത്തവർക്ക് വീട് നൽകാനാണ് സർക്കാർ തീരുമാനമെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. ഏന്തയാറിൽ സിപിഎം നിർമ്മിച്ച് നൽകിയ വീടുകളുടെ താക്കോൽ കൈമാറിയ ശേഷം സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ.

‘2 വർഷം വരെ ക്ഷേമ പെൻഷൻ കുടിശിക ഉണ്ടായ കാലം കേരളത്തിൽ ഉണ്ടായിരുന്നു. 2016 ൽ എൽഡിഎഫ് കുടിശിക തീർത്തു കൊടുത്തു. പെൻഷൻ തുക 1600 രൂപയായി ഉയർത്തി. ക്ഷേമ പെൻഷൻ നൽകൽ സർക്കാരിന്റെ പണിയല്ല എന്ന് കേന്ദ്ര ധനമന്ത്രി കേരളത്തെ ആക്ഷേപിച്ചു പറഞ്ഞു. കേരളത്തെ ഏതെല്ലാം നിലയിൽ ഞെരുക്കാൻ പറ്റുമെന്നാണ് കേന്ദ്രം നോക്കുന്നത്. ഗവർണർക്കെതിരെ സംസാരിക്കാൻ യുഡിഎഫോ ബിജെപിയോ തയാറാകുന്നില്ല. കർഷകരുടെ പ്രശ്നപരിഹാരത്തിനുള്ള നിയമം പോലും ഗവർണർ ഒപ്പിടുന്നില്ല. ഏതിനും അതിരുണ്ട്. ആ അതിരു കടക്കുന്ന നിലയാണ് ഗവർണർ സ്വീകരിക്കുന്നതെന്നും’ മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
Previous Post Next Post