അരിക്കൊമ്പൻ പോയെങ്കിലും റേഷൻ കടകൾക്ക് രക്ഷയില്ല; കട തകർത്ത് അരിയും ശാപ്പിട്ട് പടയപ്പ



മൂന്നാര്‍: പടയപ്പ എന്ന കാട്ടാനയുടെ ശല്യം നാൾക്കുനാൾ വർദ്ധിച്ചുവരുന്നതിൽ പൊറുതിമുട്ടിയിരിക്കുകയാണ് മൂന്നാർ ലോക്ക് ഹാർട്ട് എസ്റ്റേറ്റ് നിവാസികൾ. ഇന്ന് പുലർച്ചെ ലോക്ക് ഹാര്‍ട്ട് എസ്റ്റേറ്റിലെ റേഷൻ കട പടയപ്പ ഭാഗികമായി തകര്‍ത്തു. കടയിൽ ഉണ്ടായിരുന്ന അരിയും ഭക്ഷിച്ചാണ് ആന കാട്ടിലേക്ക് തിരിച്ചുപോയത്.

കഴിഞ്ഞ ദിവസങ്ങളിൽ സ്ഥിരമായി ആനയുടെ സാന്നിദ്ധ്യം ജനവാസ മേഖലയിലുണ്ട്. കഴിഞ്ഞ ദിവസം ഗ്യാപ് റോഡിലിറങ്ങിയ പടയപ്പ വാഹനങ്ങള്‍ തടഞ്ഞിരുന്നു. കഴിഞ്ഞ മാസം ലാക്കാട് എസ്റ്റേറ്റിൽ പച്ചക്കറി കൃഷി നശിപ്പിച്ചിരുന്നു. നാട്ടുകർ ബഹളംവെച്ചാണ് എല്ലാ തവണയും ആനയെ കാട്ടിലേക്ക് മടക്കി അയയ്ക്കുന്നത്. വനംവകുപ്പ് ജീവനക്കാരുടെ ഭാഗത്തുനിന്ന് ആവശ്യമായ ഇടപെടൽ ഉണ്ടാകുന്നില്ലെന്ന് പ്രദേശവാസികൾ പറയുന്നു.പടയപ്പ റേഷൻ കട തകർക്കുന്നത് ഇതാദ്യമല്ല. കഴിഞ്ഞ സെപ്തംബറില്‍ മൂന്നാറില്‍ സൈലന്റ് വാലിയിലെ സെക്കന്റ് ഡിവിഷനില്‍ എത്തിയ പടയപ്പ റേഷൻ കട മുഴുവനായും തകര്‍ത്തിരുന്നു.നേരത്തെയും ലോക്ക് ഹാർട്ട് എസ്റ്റേറ്റില്‍ വന്നിട്ടുള്ള പടയപ്പ തോട്ടം തൊഴിലാളികള്‍ക്ക് വിതരണം ചെയ്യേണ്ട അരിയും പ്രദേശവാസികള്‍ കൃഷി ചെയ്തിരുന്ന പച്ചക്കറികളും കഴിച്ചാണ് തിരികെ കാടുകയറിയത്.

Previous Post Next Post