വരനെ പുതിയ വിസയില്‍ സൗദിയിലെത്തിച്ചു; ബംഗ്ലാദേശുകാരിയായ വേലക്കാരിയുടെ വിവാഹം സ്വന്തം വീട്ടില്‍ നടത്തി സ്പോണ്‍സര്‍



റിയാദ്: സൗദി അറേബ്യയില്‍ വീട്ടുജോലി ചെയ്യുന്ന ബംഗ്ലാദേശുകാരിയായ വേലക്കാരിയുടെ വിവാഹം സ്വന്തം വീട്ടില്‍ നടത്തി സ്പോണ്‍സര്‍. വേലക്കാരിയുടെ പ്രതിശ്രുത വരനെ പുതിയ വിസ അയച്ചുനല്‍കി സൗദിയിലെത്തിച്ചാണ് സൗദി പൗരന്‍ തുര്‍ക്കി ജസാ അല്‍ഹംദാന്‍ വിവാഹം നടത്തിക്കൊടുത്തത്. നവദമ്പതികള്‍ക്ക് സ്വന്തം വീട്ടില്‍ തന്നെ താന്‍ താമസസൗകര്യം ഒരുക്കുകയും ചെയ്തു.സൗദിയിലെ റിയാദിനടുത്ത് ഹായില്‍ പ്രദേശത്താണ് സംഭവം. ഇവിടെയുള്ള ബഖ്ആ എന്ന സ്ഥലത്തെ സ്വദേശിയുടെ വീട്ടിലാണ് ബംഗ്ലാദേശുകാരിയായ വേലക്കാരി ജോലി ചെയ്തിരുന്നത്. വിവാഹം കഴിക്കാനായി യുവതി നാട്ടിലേക്ക് പോകാനിരിക്കുകയായിരുന്നു. അല്‍ഹംദാന്റെ മക്കളെ പരിചരിച്ചിരുന്ന യുവതിക്ക് കുട്ടികളെ പിരിഞ്ഞുപോവുന്നത് വലിയ പ്രയാസമായിരുന്നു. മക്കളും വേലക്കാരിയുമായി പിരിഞ്ഞുനില്‍ക്കാന്‍ കഴിയാത്തവിധം അടുപ്പത്തിലായിരുന്നു.ഇത് തിരിച്ചറിഞ്ഞ സ്‌പോണ്‍സര്‍ വേലക്കാരിയുടെ പ്രതിശ്രുത വരനേയും സൗദിയിലേക്ക് കൊണ്ടുവരാന്‍ തീരുമാനിച്ചു. വേലക്കാരിയുടെ വിവാഹം സ്വന്തംവീട്ടില്‍ വച്ച് നടത്താനും അദ്ദേഹം തയ്യാറായി.

ദമ്പതികളുടെയും സ്‌പോണ്‍സറുടെ മക്കള്‍ ഇവര്‍ക്കൊപ്പം ഇരിക്കുന്നതിന്റെയും വിവാഹ ഭക്ഷണവിരുന്നിന്റെയും വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. തുര്‍ക്കി അല്‍ഹംദാന്റെ ബന്ധുക്കളും പരിചയക്കാരും ഏതാനും ബംഗ്ലാദേശുകാരും വിവാഹാഘോഷത്തില്‍ പങ്കെടുത്തു.


സ്വന്തം മക്കളെ പോലെയാണ് വേലക്കാരി തന്റെ കുട്ടികളെ പരിചരിക്കുന്നതെന്ന് തുര്‍ക്കി ജസാ അല്‍ഹംദാന്‍ വീഡിയോയില്‍ പറയുന്നു. ഒരുവിധ വീഴ്ചകളും വരുത്താതെ ഏറ്റവും ഭംഗിയായാണ് വേലക്കാരി ജോലി നിര്‍വഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു
Previous Post Next Post