അമ്മക്കൊപ്പം തോട്ടത്തിലൂടെ പോകുമ്പോൾ പുലി ആക്രമിച്ചു; മൂന്നു വയസുകാരിയ്ക്ക് ദാരുണാന്ത്യം


 

 ഗൂഡല്ലൂർ: നീലഗിരിയിൽ പുലിയുടെ ആക്രമണത്തിൽ 3 വയസ്സുകാരിയ്ക്ക് ദാരുണാന്ത്യം. പന്തല്ലൂർ തൊണ്ടിയാളം സ്വദേശി നാൻസിയാണ് കൊല്ലപ്പെട്ടത്. ഗൂഡല്ലൂർ തൊണ്ടിയാളത്തിലാണ് സംഭവം. തോട്ടത്തിലൂടെ അമ്മയോടൊപ്പം പോകുമ്പോഴായിരുന്നു കുട്ടിയെ പുലി ആക്രമിച്ചത്. പുലിയുടെ ആക്രമണത്തിൽ പരിക്കേറ്റ കുട്ടിയെ നാട്ടുകാരും ഫോറസ്റ്റ് ഉദ്യോഗസ്ഥരും കൂടി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുട്ടിയുടെ മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. അതേസമയം, തിരുവനന്തപുരം പൊൻമുടിയിൽ ചുറ്റുമതിൽ ഇല്ലാത്തതു കാരണം പുലിപ്പേടിയിൽ കഴിയുന്ന പൊൻമുടി ഗവ. യു.പി സ്കൂളിലെ 42 കുട്ടികളുടെയും എട്ട് അധ്യാപകരുടെയും ആശങ്കയിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടല്‍. തിരുവനന്തപുരം ജില്ലാ കളക്ടർ പരാതി പരിശോധിച്ച് മൂന്ന് ആഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ആക്റ്റിങ് ചെയർപേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ. ബൈജൂനാഥ് ആവശ്യപ്പെട്ടു. ഫെബ്രുവരിയിൽ തിരുവനന്തപുരത്ത് നടക്കുന്ന സിറ്റിങിൽ കേസ് പരിഗണിക്കും. പത്ര വാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് മനുഷ്യാവകാശ കമ്മീഷന്റെ നടപടി.

സ്കൂളിന് 2.25 ഏക്കർ ഭൂമി ഉണ്ടെന്നാണ് കണക്ക്. എന്നാൽ വനം വകുപ്പിന്റെ കണക്കിൽ 48 സെന്റ് മാത്രമാണുള്ളത്. സ്കൂൾ നിർമ്മിച്ചപ്പോൾ  രണ്ടുവശങ്ങളില്‍ മാത്രം മതിൽ നിർമ്മിച്ചു. ബാക്കി രണ്ടു വശങ്ങളില്‍ നിന്നു കാട് വളർന്ന് സ്കൂളിലേക്ക് കയറി. ഇവിടം തങ്ങളുടെ  സ്ഥലമാണെന്നും മതിൽ കെട്ടാനാകില്ലെന്നും വനം വകുപ്പ് പറയുന്നു. എന്നാൽ വില്ലേജ് റെക്കോർഡിൽ രണ്ടേകാൽ ഏക്കർ സ്ഥലം സ്കൂളിനുണ്ട്. സ്കൂളിന് സമീപമുള്ള അടിക്കാടെങ്കിലും വെട്ടിയില്ലെങ്കിൽ പതുങ്ങിയിരിക്കുന്ന പുലി ചാടി വീഴുമെന്ന് സ്കൂൾ അധികൃതർ പറയുന്നു. സ്കൂളിലെ പാചകകാരി പുലിയെ കണ്ടിട്ടുണ്ട്. ചെന്നായയും കാട്ടാനയും സ്കൂളിലെ സ്ഥിരം സന്ദർശകരാണ്. കുട്ടികൾക്ക് പ്രാഥമികാവശ്യങ്ങൾക്ക് പോലും പേടി കൂടാതെ പുറത്തിറങ്ങാനാവാത്ത സ്ഥിതിയാണിപ്പോള്‍.

Previous Post Next Post