വീണയുടേത് ചെറിയ അഴിമതി; കരിമണല്‍ കമ്പനിയില്‍ നിന്ന് മുഖ്യമന്ത്രി 100 കോടിയോളം കൈപ്പറ്റി; മാത്യു കുഴല്‍നാടന്‍





തിരുവനന്തപുരം : സിഎംആര്‍എല്ലിനായി മുഖ്യന്ത്രി പിണറായി വിജയന്‍ നേരിട്ട് ഇടപെടല്‍ നടത്തിയെന്ന് കോണ്‍ഗ്രസ് നേതാവും എംഎല്‍എയുമായ മാത്യു കുഴല്‍നാടന്‍. ഭൂപരിധി നിയമത്തില്‍ ഇളവു തേടിയ കമ്പനിക്കു വേണ്ടി റവന്യൂ വകുപ്പിനെ മറികടന്ന് മുഖ്യമന്ത്രി ഇടപെട്ടുവെന്നും റവന്യൂ വകുപ്പ് തീര്‍പ്പാക്കിയ വിഷയത്തില്‍ മുഖ്യമന്ത്രി യോഗം വിളിച്ചെന്നും മാത്യു ടി കുഴല്‍ നാടന്‍ തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.

മാസപ്പടി വിഷയത്തില്‍ താന്‍ ഉന്നയിച്ച ആരോപണങ്ങളില്‍ സിപിഎമ്മോ സര്‍ക്കാരോ ഇതുവരെ മറുപടി പറഞ്ഞിട്ടില്ല. സിഎംആര്‍എല്‍-നെ സഹായിക്കാന്‍ മുഖ്യമന്ത്രി ഇടപെട്ടതിന്റെ രേഖകള്‍ പുറത്തുവിട്ടിട്ടും സിപിഎമ്മോ വ്യവസായ വകുപ്പോ മറുപടി നല്‍കുന്നില്ലെന്നും മാത്യു കുഴല്‍നാടന്‍ ആരോപിച്ചു. സിഎംആര്‍എലിനു നല്‍കിയ കരാര്‍ നിലനിര്‍ത്തുന്നതിനായി മുഖ്യമന്ത്രി നടത്തിയ പ്രത്യേക ഇടപെടലുമായി ബന്ധപ്പെട്ട് ഉന്നയിച്ച് ചോദ്യങ്ങള്‍ക്ക് വ്യവസായ മന്ത്രി നല്‍കിയത് ഒറ്റ വരി മറുപടി മാത്രമാണെന്ന് കുഴല്‍നാടന്‍ പറഞ്ഞു.

കഴിഞ്ഞ 1000 ദിവസമായി തോട്ടപ്പള്ളിയിലെ ഖനനം സിഎംആര്‍എലിന് ഗുണമുണ്ടാക്കുന്ന വിധത്തിലാണ്. ഇതിനകം 40,000 കോടി രൂപയുടെ കരിമണല്‍ ഖനനം ചെയ്‌തെടുത്തു. തോട്ടപ്പള്ളിയില്‍ കെആര്‍ഇഎംഎല്‍ സ്ഥലം വാങ്ങിയതിലും ദുരൂഹതയുണ്ടെന്ന് കുഴല്‍നാടന്‍ ആരോപിച്ചു. ഭൂപരിധി നിയമം ലംഘിച്ചാണ് ഇടപാടു നടന്നത്. ഭൂപരിധി നിയമത്തില്‍ ഇളവുതേടി കെആര്‍ഇഎംഎല്‍ സര്‍ക്കാരിനെ സമീപിച്ചതിന്റെ തെളിവും കുഴല്‍നാടന്‍ പുറത്തുവിട്ടു. കൈവശം വയ്ക്കാവുന്ന ഭൂമിയുടെ പരിധിയില്‍ ഇളവു തേടിയാണ് അവര്‍ സര്‍ക്കാരിനെ സമീപിച്ചത്. ജില്ലാ സമിതി രണ്ട് തവണ തള്ളിയ അപേക്ഷയ്ക്ക് മൂന്നാം തവണ അനുമതി കിട്ടാന്‍ കാരണം മുഖ്യമന്ത്രിയുടെ ഇടപെടലാണ്. സിഎംആര്‍എല്‍ പലര്‍ക്കായി നല്‍കിയെന്ന് കണ്ടെത്തിയ 135 കോടിയില്‍ ഭൂരിഭാഗവും വാങ്ങിയത് മുഖ്യമന്ത്രിയാണ്. വീണയല്ല, മുഖ്യമന്ത്രിയാണ് അഴിമതി നടത്തിയതെന്നും മാത്യു വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
Previous Post Next Post