ഇത് ഞെട്ടിക്കും, 320 കിലോമീറ്റർ വേഗത, 12 സ്റ്റേഷനുകൾ മാത്രം; അത്ഭുതപ്പെടുത്താൻ ഇന്ത്യയുടെ ആദ്യ ബുള്ളറ്റ് ട്രെയിൻ, സവിശേഷതകളറിയാം

 


ന്യൂഡൽഹി: ഇന്ത്യയിലെ ആദ്യത്തെ അതിവേഗ റെയിൽ പദ്ധതി വൈകാതെ ട്രാക്കിലെത്തും. മുംബൈ - അഹമ്മദാബാദ് അതിവേഗ റെയിൽ ഇടനാഴിയുടെ ആദ്യഘട്ടം 2026ൽ പൂർത്തിയായി ട്രെയിൻ സർവീസ് ഭാഗികമായി ആരംഭിക്കുമെന്ന സൂചനയാണ് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് നൽകിയത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും അന്നതെ ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബെയും ചേർന്ന് 2017 സെപ്റ്റംബർ 14നാണ് പദ്ധതി ഉദ്ഘാടനം ചെയ്തത്. മുംബൈ - അഹമ്മദാബാദ് അതിവേഗ റെയിൽ ഇടനാഴി എന്ന് പേരും നൽകി. ഗുജറാത്തും മഹാരാഷ്ട്രയും ഉൾപ്പെടെ രണ്ട് സംസ്ഥാനങ്ങളെ ബന്ധിപ്പിക്കുന്നതാണ് സ്പീഡ് ട്രെയിൻ ഇടനാഴി. 1.08 ലക്ഷം കോടി രൂപയാണ് ബുള്ളറ്റ് ട്രെയിൻ പദ്ധതിയുടെ ചെലവ്. ഗുജറാത്തിലെ സെക്ഷൻ പൊളിക്കുന്ന ജോലികൾ ഏറെക്കുറെ പൂർത്തിയായി. മഹാരാഷ്ട്രയിലും പുരോഗതി പുരോഗമിക്കുകയാണ്.

പദ്ധതി പൂർത്തിയാകുമ്പോൾ അതിവേഗ റെയിൽ പ്രവർത്തിക്കുന്ന എലൈറ്റ് രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ ഉൾപ്പെടും. സൂററ്റിനും ബിലിമോറയ്ക്കും ഇടയിൽ ആദ്യ ബുള്ളറ്റ് ട്രെയിൻ ഓടിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് വ്യക്തമാക്കിയിരുന്നു. ഇന്ത്യയിലെ ആദ്യത്തെ ബുള്ളറ്റ് ട്രെയിൻ പദ്ധതിയുടെ ചില പ്രധാന സവിശേഷതകൾ നിരവധിയാണ്. മുംബൈ - അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ ഇടനാഴിയുടെ ആകെ നീളം 508 കിലോമീറ്ററാണ്. ഇതിൽ 348 കിലോമീറ്റർ ഗുജറാത്തിലും 156 കിലോമീറ്റർ മഹാരാഷ്ട്രയിലുമാണ്. മണിക്കൂറിൽ 320 കിലോമീറ്റർ വേഗത്തിലായിരിക്കും ബുള്ളറ്റ് ട്രെയിൻ സഞ്ചരിക്കുക. ശരാശരി വേഗത മണിക്കൂറിൽ 170 കിലോമീറ്ററായിരിക്കും.

അതിവേഗ ട്രെയിൻ ഇടനാഴിയിൽ ആകെ 12 സ്റ്റേഷനുകൾ മാത്രമാകും ഉണ്ടാകുക. 12 സ്റ്റേഷനുകളിൽ എട്ടെണ്ണം ഗുജറാത്തിലും നാലെണ്ണം മഹാരാഷ്ട്രയിലുമായിരിക്കും. സബർമതി, അഹമ്മദാബാദ്, ആനന്ദ്, വഡോദര, ബറൂച്ച്, സൂറത്ത്, ബിലിമോറ, വാപി, ബോയ്സർ, വിരാർ, താനെ, മുംബൈ എന്നിവയാണ് സ്റ്റേഷനുകൾ. മുംബൈയ്ക്കും അഹമ്മദാബാദിനും ഇടയിൽ പരിമിതമായ സ്റ്റോപ്പുകളോടെ യാത്ര ചെയ്യാൻ ഏകദേശം 2.07 മണിക്കൂർ വേണ്ടിവരും. മുംബൈ, അഹമ്മദാബാദ്, സൂറത്ത്, വഡോദര എന്നീ നാല് സ്റ്റേഷനുകളിൽ മാത്രം ട്രെയിൻ നിർത്തിയാൽ രണ്ട് മണിക്കൂർ കൊണ്ട് യാത്ര പൂർത്തിയാക്കും. ഈ സാഹചര്യത്തിൽ, ശരാശരി വേഗത മണിക്കൂറിൽ 254 കിലോമീറ്ററായിരിക്കും.

പദ്ധതിയുടെ ആകെ 508 കിലോമീറ്റർ ദൈർഘ്യത്തിൽ 465 കിലോമീറ്ററിൻ്റെ നിർമാണം തൂണുകളിലൂടെയുള്ള പാലങ്ങളിലൂടെയാണ്. മുംബൈയിലെ ഏഴ് കിലോമീറ്റർ കടലിനടിയിലും അഞ്ച് കിലോമീറ്റർ പാറകൾ തുരന്നുള്ള തുരങ്കങ്ങളിലൂടെയും 21 കിലോമീറ്റർ ഭൂമിക്കടിയിലൂടെയുമായിരിക്കും. 13 കിലോമീറ്റർ ഭാഗം കരയിലായിരിക്കും. പദ്ധതിക്കായി 173 വലിയ പാലങ്ങളും 201 ചെറുപാലങ്ങളും നിർമിക്കും. 10 കോച്ചുകൾ വീതമുള്ള 35 ബുള്ളറ്റ് ട്രെയിനുകളാകും ആദ്യ ഘട്ടത്തിൽ സർവീസ് നടത്തുക. ഈ ട്രെയിനുകൾ പ്രതിദിനം 70 ട്രിപ്പുകൾ നടത്തും. 750 പേർക്ക് ബുള്ളറ്റ് ട്രെയിനിൽ സഞ്ചരിക്കാം. 2050ഓടെ ഈ ട്രെയിനുകളുടെ എണ്ണം 105 ആയി ഉയർത്താനും പദ്ധതിയുണ്ട്.

Previous Post Next Post