ആശ്വാസമാകും; രണ്ടു മാസത്തെ പെൻഷൻ തുക വിതരണം ചെയ്യും



ആറു മാസത്തെ ക്ഷേമ പെൻഷൻ മുടങ്ങിയതിനാൽ ദുരിതത്തിലായവർക്ക് ആശ്വാസം. രണ്ടു മാസത്തെ കുശ്ശിക തുകയായ 3,200 രൂപ ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പ് വിതരണം ചെയ്യാൻ സർക്കാർ തീരുമാനം. സെപ്റ്റംബർ മുതൽ ഫെബ്രുവരി വരെയുള്ള ആറു മാസങ്ങളിലെ തുകയാണ് ഇപ്പോൾ കുടിശികയുള്ളത്. ഇതിൽ സെപ്റ്റംബർ, ഒക്ടോർ മാസങ്ങളിലെ കുടിശ്ശിക തുക വിതരണം ചെയ്യാനാണ് തീരുമാനം. സിപിഎം സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് തീരുമാനം. സംസ്ഥാനത്തിൻെറ ഗുരുതര ധനപ്രതിസന്ധിയാണ് ക്ഷേമ പെൻഷൻ മുടങ്ങാൻ കാരണം.

സംസ്ഥാനത്ത് പെൻഷൻ വിതരണം മുടങ്ങിയതിനാൽ നിരവധി വയോധികർ പ്രതിസന്ധിയിലാണ്. മരുന്നിനും സ്വന്തം ചെലവുകൾക്കുമായി ക്ഷേമ പെൻഷനെ ആശ്രയിക്കുന്ന നല്ലൊരു ശതമാനം മുതിർന്ന പൗരൻമാർ സംസ്ഥാനത്തുണ്ട്. ഇവരിൽ മിക്കവരും മരുന്നിന് പോലും പണം കണ്ടെത്താൻ ആകാതെ പ്രതിസന്ധിയിലാണ്.

സംസ്ഥാനത്ത് ക്ഷേമ പെൻഷനെ ആശ്രയിക്കുന്ന 58 ലക്ഷത്തോളം പേർക്ക് കുടിശ്ശികയുള്ള പെൻഷൻ തുക വിതരണം ചെയ്യാൻ തന്നെ ഏകദേശം 4,600 കോടി രൂപയോളം വേണം. അതിനാലാണ് ഒരുമിച്ച് തുക വിതരണം ചെയ്യാത്തത്. എന്നാൽ തിരഞ്ഞെടുപ്പിന് മുമ്പ് പെൻഷൻ തുകയുടെ ഒരു ഭാഗമെങ്കിലും വിതരണം ചെയ്യാതിരിക്കാനുമാകില്ല എന്ന പ്രതിസന്ധിയെ തുടർന്നാണ് ഇപ്പോൾ സർക്കാർ തുക വിതരണം ചെയ്യുന്നത്. പിണറായി വിജയൻ മുഖ്യമന്ത്രിയായതിന് ശേഷം ആദ്യമായാണ് ക്ഷേമ പെൻഷൻ വിതരണം ഇത്രയധികം തവണ മുടങ്ങുന്നത്.


ക്ഷേമ പെൻഷൻ വിതരണത്തിനായി രൂപീകരിച്ച കമ്പനിയും പ്രതിസന്ധി നേരിടുകയാണ്.
പലിശയുൾപ്പെടെ നല്ലൊരു തുകയാണ് കമ്പനിയുടെ കടബാധ്യത. വിവിധ ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും കൺസോർഷ്യങ്ങളിൽ നിന്നും എടുത്ത വായ്പയാണ് പെൻഷൻ കമ്പനി തിരിച്ചടക്കാനുള്ളത്. സംസ്ഥാനത്തെ ക്ഷേമപെൻഷൻ ഗുണഭോക്താക്കൾക്ക് പെൻഷനുള്ള പണം സമാഹരിക്കുന്നതിന് 2018-19 വർഷത്തിലാണ് പെൻഷൻ കമ്പനി രൂപീകരിക്കുന്നത്. തുടക്കത്തിൽ എല്ലാ മാസവും പെൻഷൻ നൽകാൻ കഴിഞ്ഞെങ്കിലും പിന്നീട് പെൻഷൻ വിതരണം മുടങ്ങി. കേരള സോഷ്യൽ സെക്യൂരിറ്റി പെൻഷൻ ലിമിറ്റഡ് എന്ന കമ്പനിയാണ് പെൻഷൻ വിതരണത്തിനായി സർക്കാർ രൂപീകരിച്ചത്.

Previous Post Next Post