വലിച്ചെറിഞ്ഞ മാലിന്യങ്ങള്‍, തുപ്പല്‍ പുരണ്ട മതിലുകള്‍, ദുർഗന്ധം വമിക്കുന്ന പ്ലാറ്റ്ഫോം; അയോധ്യ റെയിൽവേ സ്റ്റേഷന്റെ വീഡിയോ പുറത്ത്



ബാബരി മസ്ജിദ് തകർത്ത് സംഘപരിവാർ പണികഴിപ്പിച്ചതാണ് അയോധ്യ രാമക്ഷേത്രം. ലോകത്തിലെ തന്നെ മികച്ച സൗകര്യങ്ങളോടെ ക്ഷേത്രത്തിലെത്താൻ പണികഴിപ്പിച്ച ധാം റെയില്‍വേ സ്റ്റേഷന്റെ ഇപ്പോഴത്തെ സ്ഥിതി പരിതാപകമാണ്. വെറും രണ്ടു മാസം കഴിഞ്ഞതോടെ മാലിന്യക്കൂമ്പാരമായി മാറിയിരിക്കുകയാണ് റെയിൽേവ സ്റ്റേഷൻ. ചുമരുകളിലാകെ മുറുക്കി തുപ്പിയതിന്‍റെയും പ്ലാറ്റ്ഫോമുകളില്‍ മാലിന്യം നിറഞ്ഞ് വൃത്തിഹീനമായി കിടക്കുന്നതിന്‍റെയും വിഡിയോ ഇപ്പോൾ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്.

ശുചീകരണ കരാറുകാരന് അരലക്ഷം രൂപ പിഴ ചുമത്തി റെയില്‍വേ നടപടിയെടുത്തെങ്കിലും വീഡിയോ ഇപ്പോഴും വലിയ ചർച്ചകൾക്കാണ് വഴിവെച്ചിരിക്കുന്നത്. ഇതേസമയം സ്റ്റേഷന്‍ അടിയന്തരമായി വൃത്തിയാക്കുന്നതിന്‍റെ വിഡിയോ നോര്‍ത്തേണ്‍ റെയില്‍വേയും സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ പങ്കുവെച്ചിട്ടുണ്ട്.

വലിച്ചെറിഞ്ഞ മാലിന്യങ്ങള്‍ നിലത്ത് പരന്നുകിടക്കുന്നു, തുപ്പല്‍ പുരണ്ട മതിലുകള്‍, നിറഞ്ഞൊഴുകുന്ന മാലിന്യകൊട്ട ഇവയെല്ലാം ഇപ്പോൾ പ്രചരിക്കുന്ന വിഡിയോയിൽ കാണാം. റിയലിറ്റി പില്ലര്‍ എന്ന എക്സ് ഹാന്‍ഡിലിലൂടെയാണ് വീഡിയോ പുറത്തുവന്നത്. സ്റ്റേഷന്‍റെ പുറത്തും ഉള്‍വശത്തും പ്ലാറ്റ്ഫോമിലുമായി ചിത്രീകരിച്ച മൂന്ന് ഭാഗങ്ങളുള്ളതാണ് ഈ വിഡിയോ. ഇതിൽ നിന്നും വ്യകതമാണ് സ്റ്റേഷൻ പരിസരം എത്രത്തോളം വൃത്തിഹീനമാണെന്ന്.
അതേസമയം, ബാബരി മസ്ജിദ് തകർത്ത് സംഘപരിവാർ നിർമിച്ച രാമക്ഷേത്രത്തിന്‍റ ഉദ്ഘാടനത്തോട് അനുബന്ധിച്ച് നവീകരിച്ച സ്റ്റേഷന്‍ 2023 ഡിസംബര്‍ 30 നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തത്. ഇതിനൊപ്പമാണ് അയോധ്യ ജംഗ്ഷന്‍ എന്ന സ്റ്റേഷന്‍റെ പേര് അയോധ്യ ധാം എന്നാക്കി മാറ്റിയതും.

Previous Post Next Post