ടിക്കറ്റെടുത്തവർ കുടുങ്ങും? ട്രെയിൻ സമരം വരുന്നു; മുഴുവൻ സർവീസുകളും നിർത്തിവെക്കുമെന്ന് യൂണിയനുകൾ



ന്യൂഡൽഹി: നിലവിലുള്ള ദേശീയ പെൻഷൻ പദ്ധതിക്ക് (എൻപിഎസ്) പകരമായി പഴയ പെൻഷൻ പദ്ധതി (ഒപിഎസ്) പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് സമര പ്രഖ്യാപനവുമായി റെയിൽവേ യൂണിയനുകൾ. മേയ് ഒന്നുമുതൽ രാജ്യത്തുടനീളമുള്ള എല്ലാ ട്രെയിൻ സർവീസുകളും നിർത്തിവെക്കുമെന്ന് യൂണിയനുകൾ അറിയിച്ചു. റെയിൽവേ ജീവനക്കാരുടെ യൂണിയനുകളും തൊഴിലാളികളും ഉൾപ്പെടുന്ന ജോയിൻ്റ് ഫോറം ഫോർ റിസ്റ്റോറേഷൻ ഓഫ് ഓൾഡ് പെൻഷൻ സ്കീം (ജെഎഫ്ആർഒപിഎസ്) ആണ് സമരപ്രഖ്യാപനം നടത്തിയത്.

ജെഎഫ്ആർഒപിഎസിന് കീഴിലുള്ള വിവിധ ഫെഡറേഷനുകളുടെ പ്രതിനിധികൾ സംയുക്തമായി മാർച്ച് 19ന് റെയിൽവേ മന്ത്രാലയത്തിന് ഔദ്യോഗികമായി നോട്ടീസ് നൽകും. സമരത്തിന് ജീവനക്കാരുടെ നൂറ് ശതമാനം പിന്തുണ ലഭിച്ചതായി യൂണിയനുകൾ അവകാശപ്പെട്ടു. പെൻഷൻ വിഷയത്തിൽ കേന്ദ്രവുമായി നടത്തിയ ചർച്ച പൊളിഞ്ഞതിനെ തുടർന്നാണ് സമരത്തിലേക്ക് നീങ്ങാൻ തീരുമാനിച്ചതെന്ന് ജെഎഫ്ആർഒപിഎസ് കൺവീനറും ഓൾ ഇന്ത്യ റെയിൽവേമെൻസ് ഫെഡറേഷൻ (എഐആർഎഫ്) ജനറൽ സെക്രട്ടറിയുമായ ശിവ് ഗോപാൽ മിശ്ര വ്യക്തമാക്കിയതായി ദി ഹിന്ദു റിപ്പോർട്ട് ചെയ്തു.

പുതിയ പെൻഷൻ പദ്ധതിക്ക് പകരം പഴയ പെൻഷൻ പദ്ധതി പുനഃസ്ഥാപിക്കണമെന്ന ആവശ്യത്തോട് സർക്കാർ സഹകരിക്കണം. ഇപ്പോൾ നേരിട്ട് നടപടിയെടുക്കുകയല്ലാതെ മറ്റൊരു മാർഗവുമില്ലെന്ന് ജെഎഫ്ആർഒപിഎസ് കൺവീനർ ശിവ് ഗോപാൽ മിശ്ര പറഞ്ഞു.

2024 മെയ് ഒന്നുമുതൽ രാജ്യവ്യാപകമായി നടക്കുന്ന പണിമുടക്കിനെ കുറിച്ച് വ്യക്തമാക്കുന്നതാകും റെയിൽവേ മന്ത്രാലയത്തിന് ഔദ്യോഗികമായി നൽകുന്ന നോട്ടീസ്. അന്താരാഷ്ട്ര തൊഴിലാളി ദിനമായ അന്ന് എല്ലാ ട്രെയിൻ സർവീസുകളും തടസ്സപ്പെടും. റെയിൽവേ മന്ത്രാലയത്തിന് നോട്ടീസ് നൽകാൻ ജെഎഫ്ആർഒപിഎസിന് കീഴിലുള്ള സംഘടനകൾ സംയുക്തമായി തീരുമാനിച്ചതായും ഓൾ ഇന്ത്യ റെയിൽവേമെൻസ് ഫെഡറേഷൻ ജനറൽ സെക്രട്ടറി കൂടിയായ മിശ്ര പറഞ്ഞു. ജെഎഫ്ആർഒപിഎസിൻ്റെ ഭാഗമായ മറ്റ് സർക്കാർ ജീവനക്കാരുടെ നിരവധി യൂണിയനുകളും റെയിൽവേ തൊഴിലാളികൾക്കൊപ്പം പണിമുടക്കിനോട് സഹകരിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

മാറിമാറി വരുന്ന സർക്കാരുകൾ ആവശ്യം അവഗണിച്ചുകൊണ്ട് ദേശീയ പെൻഷൻ പദ്ധതിയുമായി മുന്നോട്ട് പോകുകയാണെന്ന് ഓൾ ഇന്ത്യ ഡിഫൻസ് എംപ്ലോയീസ് ഫെഡറേഷൻ ജനറൽ സെക്രട്ടറി സി.ശ്രീകുമാർ പറഞ്ഞു. എന്തുകൊണ്ടാണ് സർക്കാർ ജീവനക്കാരോട് വിവേചനം കാണിക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു.

Previous Post Next Post