യാത്രക്കാരന്റെ ലഗേജ് കണ്ട് കണ്ണുതള്ളി കസ്റ്റംസ്; ജീവനുള്ള പാമ്പും കുരങ്ങന്റെ കയ്യും ചത്ത പക്ഷിയും



ദുബായ്: ആഫ്രിക്കന്‍ രാജ്യത്ത് നിന്ന് ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ ഒരു യാത്രക്കാരന്റെ ലഗേജ് പരിശോധിച്ചപ്പോള്‍ കിട്ടിയത് ജീവനുള്ള പാമ്പ്, കുരങ്ങന്റെ കൈ, ചത്ത പക്ഷി, മുട്ടകള്‍, ഏലസുകള്‍ എന്നിവ. ദുബായ് അന്താരാഷ്ട്ര വിമാനത്താവളം വഴി യാത്ര ചെയ്ത ഒരു യാത്രക്കാരന്റെ ലഗേജില്‍ നിന്നാണ് ദുബായ് കസ്റ്റംസ് ഇവ പിടിച്ചെടുത്തത്.

ഒന്നാം ടെര്‍മിനലില്‍ ഇറങ്ങിയ യാത്രക്കാരന്റെ പെരുമാറ്റത്തിലും ലഗേജിലും സംശയം തോന്നിയ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ വിശദമായി പരിശോധന നടത്തുകയായിരുന്നു. ഒരു പ്ലാസ്റ്റിക് ബോക്‌സില്‍ പാക്ക് ചെയ്ത നിലയിലാണ് പാമ്പിനെയും മറ്റും കണ്ടെത്തിയത്. ബോക്‌സ് തുറന്ന ഉദ്യോഗസ്ഥര്‍ ജീവനുള്ള പാമ്പിനെ കണ്ട് ശരിക്കും അമ്പരന്നു. യാത്രക്കാരനെ അറസ്റ്റ് ചെയ്ത് പോലീസിന് കൈമാറി. ഇയാള്‍ ദുര്‍മന്ത്രവാദിയാണെന്നാണ് കരുതുന്നത്.

ആഭിചാര ക്രിയകള്‍ക്ക് ഉപയോഗിക്കാനായി യുഎഇയിലേക്ക് കൊണ്ടുവന്നതാണ് ഇവയെന്നാണ് കരുതുന്നത്. മുട്ടകള്‍, ഏലസുകള്‍ എന്നിവയടക്കം ദുര്‍മന്ത്രവാദത്തിന് ഉപയോഗിക്കുന്നതെന്ന് കരുതുന്ന വിവിധ വസ്തുക്കളും ഇയാളുടെ ബാഗില്‍ നിന്ന് കണ്ടെത്തി. ഇത് ആഭിചാര ക്രിയകള്‍ക്ക് വേണ്ടിയാണ് കൊണ്ടുവന്നതെന്നാണ് പ്രാഥമിക പരിശോധനയില്‍ വ്യക്തമായതെന്ന് ദുബായ് കസ്റ്റംസ് സൂചിപ്പിച്ചു.

പിടിച്ചെടുത്ത വസ്തുക്കള്‍ കൂടുതല്‍ പരിശോധനകള്‍ക്കായി മതകാര്യ വിഭാഗം ഉദ്യോഗസ്ഥര്‍ക്ക് കൈമാറിയിട്ടുണ്ട്. ദുബായ് ഇസ്ലാമിക് അഫയേഴ്‌സ് ആന്‍ഡ് ചാരിറ്റബിള്‍ ആക്ടിവിറ്റീസ് വകുപ്പ് ഇവ പരിശോധിച്ചുവരികയാണ്.

പരിശോധനയ്ക്കിടെ ആദ്യം കണ്ടെത്തിയത് ജീവനുള്ള പാമ്പ് അടങ്ങിയ പ്ലാസ്റ്റിക് പെട്ടിയാണ്. വസ്ത്രങ്ങള്‍ക്കിടയില്‍ പൊതിഞ്ഞ് ഒളിപ്പിച്ച നിലയിലായിരുന്നു ഇത്. തുടര്‍ പരിശോധനയിലാണ് കുരങ്ങിന്റെ കൈ, ചത്ത പക്ഷി, ക്ഷുദ്രപ്രയോഗത്തിനായി പരുത്തിയില്‍ പൊതിഞ്ഞ മുട്ടകള്‍, മന്ത്രവാദ വസ്തുക്കള്‍, മാല, കടലാസ് എഴുത്തുകള്‍ എന്നിവയുള്‍പ്പെടെ 'ബ്ലാക്ക് മാജിക'ുമായി ബന്ധപ്പെട്ട കൂടുതല്‍ വസ്തുക്കള്‍ കണ്ടെത്തിയത്. അസാധാരണമായ ചിഹ്നങ്ങളുള്ള മൃഗത്തോലിന്റെ ഒരു ഭാഗവും കണ്ടെത്തി.

2018നും 2020നും ഇടയില്‍ ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് 68 കിലോയിലധികം ബ്ലാക്ക് മാജിക് വസ്തുക്കള്‍ പിടികൂടിയതായി ദുബായ് കസ്റ്റംസ് അറിയിച്ചു. എല്ലുകള്‍, നഖങ്ങള്‍, രക്തം, ലോഹക്കഷണങ്ങള്‍, മൃഗത്തോലുകള്‍, ബ്ലാക്ക് മാജിക് പുസ്തകങ്ങള്‍, മുത്തുകള്‍, മത്സ്യത്തിന്റെ അസ്ഥികൂടങ്ങള്‍, മോതിരങ്ങള്‍ എന്നിവ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ മുമ്പ് കണ്ടുകെട്ടിയിരുന്നു.

നിയമവിരുദ്ധമായി സാധനങ്ങള്‍ രാജ്യത്ത് കൊണ്ടുവരുന്നത് തടയാന്‍ ദുബായ് കസ്റ്റംസ് ജാഗ്രതയോടെ പ്രവര്‍ത്തിച്ചുവരികയാണെന്ന് ടെര്‍മിനല്‍ ഒന്നിലെ പാസഞ്ചര്‍ ഓപറേഷന്‍സ് വകുപ്പ് സീനിയര്‍ മാനേജര്‍ ഖാലിദ് അഹ്‌മദ് പറഞ്ഞു. കഴിഞ്ഞ ഫെബ്രുവരി 28 ബുധനാഴ്ച ദുബായ് കസ്റ്റംസ് ഉള്ളി ചാക്കുകളില്‍ ഒളിപ്പിച്ച 26.45 കിലോ കഞ്ചാവ് പിടികൂടിയിരുന്നു. ജനുവരിയില്‍ 2.34 ലക്ഷം മയക്കുമരുന്ന് ഗുളികള്‍ കടത്താനുള്ള നീക്കം തടഞ്ഞിരുന്നു.

Previous Post Next Post